'ബിസ്‌കറ്റ് വില്‍ക്കാനിറങ്ങിയ കൊള്ളക്കാരന്‍'; 'ബ്രിട്ടാനിയ'യെ ബിസ്കറ്റ് രാജാക്കന്മാരാക്കിയ 'ഷോലെ'

ഷോലെയ്ക്ക് 50 വയസ്
Sholay
Sholayവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
2 min read

ഷോലെയ്ക്ക് 50 വയസ് ആയിരിക്കുന്നു. ഇന്നും ആറാത്തൊരു തീക്കനലായി ഷോലെ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ഷോലെ. സ്ക്രീന്‍ കാഴ്ചകള്‍ക്കെല്ലാം അപ്പുറത്ത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി മാറിയൊരു സിനിമയാണ് ഷോലെ. ഷോലെയിലെ ഡയലോഗുകളും പാട്ടുകളുമൊക്കെ ഇന്നും ഇന്ത്യന്‍ തെരുവുകളില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട്.

Sholay
ഹേമയെ കെട്ടിപ്പിടിക്കാന്‍ ലൈറ്റ് ബോയ്‌സിന് കൈക്കൂലി കൊടുത്ത ധര്‍മ്മേന്ദ്ര; മരിച്ച് രണ്ടാം വാരം ഉയിര്‍ത്തെഴുന്നേറ്റ സിനിമ; Sholay@50

ഷോലെയുടെ സ്വാധീനം സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഷോലെ സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തിന്റെ ശക്തിയിലാണ് ബ്രിട്ടാനിയ പാര്‍ലെ-ജിയ്ക്ക് മേല്‍ വിജയം നേടുന്നത്. രസകരമായ ആ കഥ ഇങ്ങനെയാണ്.

എന്നത്തേയും പോലെ ആ സായാഹ്നത്തിലും ഭാര്യ മായയ്ക്കൊപ്പമിരുന്ന് ചായ കുടിക്കുകയായിരുന്നു ബ്രിട്ടാനിയയുടെ പ്രൊഡക്ട് മാനേജര്‍ ആയിരുന്ന സുനില്‍ അലഗ്. പക്ഷെ സുനിലിനെ എന്തോ ചിന്ത അലട്ടിയിരുന്നു. അദ്ദേഹം നിശബ്ദനായിരുന്നു. സുനിലിന്റെ മനസ് വായിച്ചെന്ന പോലെ മായ മറുപടി നല്‍കി. എന്തുകൊണ്ട് ഗബ്ബര്‍ സിങിനെ പരസ്യത്തിന്റെ മുഖമാക്കിക്കൂടാ? ഭാര്യയുടെ ആ ചോദ്യത്തിന് പിന്നിലെ ബുദ്ധി അദ്ദേഹത്തിന് ബോധിച്ചു.

Sholay
'13-ാം വയസില്‍ നായിക, അധ്യാപകര്‍ അസ്വസ്ഥരായി, സ്‌കൂളില്‍ നിന്നും പുറത്താക്കി'; സ്‌കൂള്‍ ജീവിതത്തെപ്പറ്റി ഉര്‍വശി

ഗ്ലുക്കോസ് ബിസ്‌ക്കറ്റിന്റെ മാര്‍ക്കറ്റ് ഭരിക്കുന്നത് പാര്‍ലെ-ജിയാണ്. ഏതാണ്ട് തൊണ്ണൂറ് ശതമാനം മാര്‍ക്കറ്റ് ഷെയറും അവരുടെ നിയന്ത്രണത്തിലാണ്. ബ്രിട്ടാനിയയാകട്ടെ ചിത്രത്തില്‍ പോലുമില്ല. എങ്ങനെയെങ്കിലും ബ്രിട്ടാനിയയുടെ ഗ്ലൂക്കോസ്-ഡിയ്ക്ക് മാര്‍ക്കറ്റ് നേടിയെടുക്കണം എന്ന് ചിന്തിച്ചിരുന്ന സുനില്‍ അലഗിന്റെ ബുദ്ധി ഉണര്‍ന്നു.

ഗബ്ബര്‍ സിങിനെപ്പോലെ ഇന്ന് കുട്ടികള്‍ക്കിടയില്‍ സ്വീകാര്യതയുള്ള മറ്റൊരു കഥാപാത്രമില്ല. എല്ലാ കുരുന്നുകളുടേയും ചുണ്ടില്‍ ഗബ്ബറിന്റെ ഡയലോഗുകളാണ്. ഈ അവസരം മുതലെടുക്കുക തന്നെ. അടുത്ത മീറ്റിങില്‍ സുനില്‍ തന്റെ പ്ലാന്‍ അവതരിപ്പിച്ചു. എന്നാല്‍ ബ്രിട്ടാനിയയിലെ മിക്കവരും സുനിലിന്റെ ആശയത്തെ സംശയത്തോടെയാണ് നോക്കിയത്.

പരസ്യങ്ങള്‍ക്കായി താരങ്ങളെ ഉപയോഗിക്കുന്നത് മനസിലാക്കാം. പക്ഷെ ഒരു കഥാപാത്രത്തെ ഉപയോഗിക്കുന്ന പതിവ് അതുവരെയുണ്ടായിരുന്നില്ല. മാത്രമല്ല, ഗബ്ബര്‍ സിങ് വില്ലന്‍ കഥാപാത്രമല്ലേ? തിരിച്ചടിച്ചാല്‍ ഉള്ള മാര്‍ക്കറ്റും നഷ്ടമാകും എന്ന് മിക്കവരും സംശയിച്ചു. അക്കൂട്ടത്തില്‍ ബ്രിട്ടാനിയയുടെ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ജെബി സിങുമുണ്ടായിരുന്നു. എന്തായാലും സുനിലിന്റെ ആശയം സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കും മുമ്പ് കളം പഠിക്കാന്‍ റിസർച്ച് ടീമിനെ നിയോഗിച്ചു.

റിസര്‍ച്ച് ടീമിന്റെ അന്വേഷണത്തില്‍ ഗബ്ബറിന്റെ ഇമേജ് കമ്പനിയ്ക്ക് തലവേദനയാകില്ലെന്നായിരുന്നു നിഗമനം. അന്ന് ഗബ്ബറിനുണ്ടായിരുന്ന സ്വീകാര്യത ബച്ചനേക്കാളും ധര്‍മ്മേന്ദ്രയേക്കാളുമെല്ലാം ഏറെ മുകളിലായിരുന്നു. പിന്നെയെല്ലാം അതിവേഗമായിരുന്നു. ഗബ്ബറിന്റെ സ്രഷ്ടാക്കളായ സലീം-ജാവേദുമാരുമായും കൂടെ ആലോചിച്ച് പരസ്യത്തിന്റെ തിരക്കഥയൊരുക്കി. ഗബ്ബറിന്റെ ഇന്‍ട്രോ സീന്‍ തന്നെ ഉപയോഗിക്കാം എന്നായിരുന്നു സ്രഷ്ടാക്കളുടെ നിര്‍ദ്ദേശം.

കൈലാഷ് സുരേന്ദ്രനാഥായിരുന്നു പരസ്യത്തിന്റെ സംവിധാനം. ഷോലെയിലെ ലൊക്കേഷനെ ഓര്‍മ്മിപ്പിക്കും വിധം, മുംബൈയിലെ ഒരു ക്വാറിയില്‍ സെറ്റ് ഉയർന്നു. അംജദ് ഖാന്‍ ഒരിക്കല്‍ കൂടെ ഗബ്ബറിന്റെ കുപ്പായമണിഞ്ഞു. മക്മോഹനും വികു ഘോട്ടെയും ഗബ്ബറിന്റെ കൂട്ടാളികളായി വീണ്ടുമെത്തി. തോക്കിന് പകരം ഗബ്ബറിന്റെ കയ്യില്‍ ബിസ്‌ക്കറ്റുമെത്തി. രണ്ട് മണിക്കൂറിനുള്ളില്‍ പരസ്യം ചിത്രീകരണം പൂര്‍ത്തിയായി.

ഷോലെയുടെയും ഗബ്ബറിന്റേയും ജനപ്രീതി പരസ്യത്തിന് ഗുണം ചെയ്തു. ഷോലെയുടെ പാരഡിയായ പരസ്യം തിയേറ്ററുകളില്‍ വലിയ കയ്യടി നേടി. സിനിമയുടെ ഇടവേളകളില്‍ ആളുകള്‍ പുറത്ത് പോകാതെ ബ്രിട്ടാനിയയുടെ പരസ്യത്തിനായി കാത്തു നിന്നു. ഗബ്ബറിന്റെ യഥാര്‍ത്ഥ ഇഷ്ടം എന്ന ടാഗ് ലൈനോടെയാണ് ഗ്ലൂക്കോസ്-ഡി മാര്‍ക്കറ്റിലെത്തിയത്. സിനിമയുടെ ടിക്കറ്റിനേക്കാള്‍ വേഗത്തില്‍ ഗബ്ബറിന്റെ പ്രിയപ്പെട്ട ബിസ്‌ക്കറ്റ് വില്‍ക്കപ്പെട്ടു.

ഷോലെ പുറത്തിറങ്ങുന്നത് വരെ അംജദ് ഖാനേയും ഗബ്ബറിനേയും സംശയത്തോടെയാണ് പലരും കണ്ടിരുന്നത്. ബച്ചനും ധർമേന്ദ്രയ്ക്കും മുന്നില്‍ ഈ 'നോബഡി' വെറും എലിയാണെന്നായിരുന്നു നിരൂപകരുടെ പരിഹാസം. എന്നാല്‍ ബോക്സ് ഓഫീസില്‍ ഷോലെ അവർക്ക് മറുപടി നല്‍കി. ഷോലെ എന്ന പേരിന് തന്നെ മറുവാക്കായി മാറി ഗബ്ബർ സിങ്. ബോക്സ് ഓഫീസിലെന്നത് പോലെ തന്നെ, പരസ്യത്തിലും തന്നെ സംശയത്തോടെ കണ്ടവരുടെ വായടപ്പിക്കുകയായിരുന്നു ഗബ്ബർ സിങ്.

Summary

Sholay turns 50. Gabbar Singh and Sholay helped Britania Glucose-D biscuits to make their foot in the buisness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com