

വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന നടനാണ് പ്രണവ് മോഹൻലാൽ. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഡീയസ് ഈറെയാണ് പ്രണവിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മികച്ച അഭിപ്രായങ്ങൾ നേടി ചിത്രം ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ്. പ്രണവ്, ജിബിൻ ഗോപിനാഥ്, അരുൺ, ജയ കുറുപ്പ് എന്നിവരുടെ പെർഫോമൻസിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
പ്രണവിന്റെ പെർഫോമൻസിനും നിറയെ കയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പ്രണവിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായ സിദ്ധു പനയ്ക്കൽ. ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. അച്ഛനോളം എത്താനുള്ള മകന്റെ പരിശ്രമത്തിൽ വൻ കുതിച്ചുച്ചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്. എന്ന് സിദ്ധു ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സംഭാഷണത്തിന്റെ അകമ്പടി ഇല്ലാതെ ഒരു ക്ലോസപ്പ് ഷോട്ടിൽ അഭിനയിച്ച്, ആ സീനിന്റെ ഇമോഷൻ പ്രേക്ഷകരിലേക്ക് എത്തിക്കാനായാൽ അതിനർഥം അയാൾ ഒരു മികച്ച നടൻ ആണെന്നാണ്. സിബി മലയിൽ സർ പറഞ്ഞതാണ്. സാങ്കൽപിക സാഹചര്യങ്ങളിൽ സത്യസന്ധമായി പെരുമാറുന്നതാണ് അഭിനയം എന്ന് വായിച്ചിട്ടുണ്ട്.
ശരീരചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദം എന്നിവ ഉപയോഗിച്ച് കഥാപാത്രത്തിന്റെ ചിന്തകളെയും വികാരങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് അഭിനയം എന്നും കേട്ടിട്ടുണ്ട്. പ്രണവ് മോഹൻലാൽ എന്ന ഞങ്ങളുടെ അപ്പുവിന്റെ DIES IRAE എന്ന സിനിമയിലെ അഭിനയം കണ്ടുകൊണ്ടിരുന്നപ്പോൾ, കേട്ടതും വായിച്ചതും ഒരു നിമിഷം മനസ്സിൽ മിന്നി മറഞ്ഞു. ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല.
അച്ഛനോളം എത്താനുള്ള മകന്റെ പരിശ്രമത്തിൽ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്. ഒരു സിനിമയ്ക്ക് എല്ലായിടത്തുനിന്നും നല്ല അഭിപ്രായം വരുമ്പോൾ രാഹുൽ സദാശിവൻ എന്ന സംവിധായകനെ നമ്മൾ നമിച്ചേ മതിയാവു. എഴുത്തും സംവിധാനവും ഒന്നിനൊന്നു മെച്ചം. അശ്വന്ത് കോക്കിന്റെ റിവ്യൂവിന് താഴെ ഒരു കമന്റ് വായിച്ചു "ഈ സിനിമ കാണാൻ രാത്രിയാണ് നല്ലത് പക്ഷേ തിരിച്ചു വീട്ടിലേക്ക് പോകാൻ പകലും". എന്ത് ജോണറിൽ പെട്ട സിനിമയാണ് ഇതെന്ന് ഈ ഒറ്റ കമന്റിൽ നിന്ന് പ്രേക്ഷകർക്ക് മനസ്സിലാവും.
ഭ്രമയുഗം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡീയസ് ഈറെ. പ്രണവിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണിതെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ആദ്യ ദിനം 4. 7 കോടി രൂപ ചിത്രം കളക്ട് ചെയ്തിരുന്നു. റിലീസ് ചെയ്ത് രണ്ടാം ദിനം ചിത്രം 10.45 കോടി രാജ്യമെമ്പാടുമായി കളക്ട് ചെയ്തെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates