

കേരളത്തിൽ അല്ലു അർജുന് വലിയൊരു ഫാൻ ബേസ് ഉണ്ടാക്കി കൊടുത്ത ചിത്രമായിരുന്നു 'ഹാപ്പി'. ഇന്നിപ്പോൾ മലയാളികൾക്ക് തൊട്ടടുത്ത വീട്ടിലെ പയ്യനാണ് അല്ലു അർജുൻ. കഴിഞ്ഞ ദിവസം ഹാപ്പി കേരളത്തിൽ റീ റിലീസായി വീണ്ടുമെത്തി. വൻ സ്വീകാര്യതയാണ് റീ റിലീസിലും ചിത്രം നേടി കൊണ്ടിരിക്കുന്നത്.
മലയാളികൾക്കിടയിൽ മറ്റൊരു മറുനാടൻ നടനും ലഭിക്കാത്ത വിധത്തിലുള്ള വൻ വരവേൽപ്പാണ് 20 വർഷം പഴക്കമുള്ള ഈ ചിത്രത്തിന് ഇപ്പോൾ കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. റീ-റിലീസ് ചെയ്ത ആദ്യ ദിനം മുതൽക്കേ തിയറ്ററുകൾ ഒന്നടങ്കം ഉത്സവലഹരിയിലാണ്. എ കരുണാകരൻ സംവിധാനം ചെയ്ത് 2006-ലാണ് 'ഹാപ്പി' ആദ്യമായി റിലീസ് ചെയ്യുന്നത്.
അക്കാലത്ത് കേരളത്തിൽ മാത്രം തുടർച്ചയായി 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് ഈ ചിത്രം വലിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ ഓരോ സീനും പാട്ടുകളും വരെ മലയാളികൾക്ക് ഇന്നും കാണാപാഠമാണ്. ചിത്രം സൂപ്പർ ഹിറ്റാകാൻ ഒരുപരിധി വരെ ഹാപ്പിയിലെ പാട്ടുകളും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ വളരെ സിംപിളായ ആ പാട്ടുകളെ കുറിച്ച് പറയുകയാണ് ഗാനരചയിതാവ് സിജു തുറവൂർ.
"ഞാൻ ആദ്യമായി ഒരു സിനിമയ്ക്കായി പാട്ടെഴുതുന്നത് ഹാപ്പിയിലാണ്. ഖാദറിക്ക (ഖാദർ ഹസൻ) ആണ് എന്നെ എഴുതാനായി വിളിക്കുന്നത്. ഡബ്ബിങ് പാട്ടുകളുടെ പ്രത്യേകത എന്താണെന്ന് വച്ചു കഴിഞ്ഞാൽ മ്യൂസിക് അനുസരിച്ച് എഴുതുകയും ചെയ്യണം അതിനോടൊപ്പം തന്നെ ചുണ്ടുകളുടെ ചലനം കറക്ടായി മാച്ച് ചെയ്യുകയും വേണം. വലിയൊരു വെല്ലുവിളിയായിരുന്നു അത്.
ഒരുപാട് സ്ട്രെയിൻ ചെയ്താണ് എഴുതിയത് എന്ന് തന്നെ പറയാം. ഇങ്ങനെയൊരു പാട്ട് ആദ്യമായി എഴുതുന്നതു കൊണ്ട് തന്നെ ഞാൻ വേഗം തന്നെ ആ ട്രാക്കിലേക്ക് എത്തി. അതിന് ഖാദിറക്കയുടെ സപ്പോർട്ട് നന്നായിട്ടുണ്ടായിരുന്നു. യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും അദ്ദേഹത്തിന് അക്കാര്യത്തിലുണ്ടായിരുന്നില്ല.
ഒരു മലയാളം പാട്ട് കേൾക്കുന്നതു പോലെ തന്നെ വേണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മാക്സിമം അതിനൊരു പെർഫെക്ഷൻ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഹാപ്പി... അടിപൊളി ലുക്ക് ആയാൽ ഹാപ്പി... ആ പാട്ടാണ് ഞാനാദ്യം എഴുതുന്നത്. അതെഴുതി കുഴപ്പമില്ലെന്ന് കണ്ടപ്പോൾ അടുത്ത പാട്ടു കൂടി എഴുതാൻ ഖാദറിക്ക പറയുകയായിരുന്നു.
ആ പടം ഹിറ്റാകാൻ പാട്ടുകൾ കൂടി കാരണമായിട്ടുണ്ട്. അഴകേ നീ എന്നെ... എന്ന പാട്ടാണ് പിന്നീട് എഴുതിയത്. വളരെ സിംപിളായി സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ് വരികളെഴുതിയത്. വലിയ സാഹിത്യമൊന്നും പ്രയോഗിച്ചിട്ടില്ല".- സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സിജു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates