

മലയാളത്തിനേക്കാൾ കൂടുതലും അന്യഭാഷകളിൽ തിളങ്ങുകയാണ് നടൻ ജയറാമിപ്പോൾ. മിമിക്രി രംഗത്തു നിന്നാണ് ജയറാം വെള്ളിത്തിരയിലെത്തുന്നത്. എന്നാൽ മിമിക്രിയിൽ വരുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗൺസറായി ജയറാം പോകുമായിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രചാരണ അനൗൺസ്മെന്റിലെ തന്റെ ആശാനെ കാണാൻ എത്തിയിരിക്കുകയാണ് നടൻ.
സുഹൃത്തുക്കൾ 'മൈക്ക് സണ്ണി' എന്ന് വിളിക്കുന്ന സണ്ണി തുരുത്തിയിലിനെ കാണാനാണ് ജയറാമെത്തിയത്. രോഗബാധിതനായി പെരുമ്പാവൂർ വെങ്ങോല മേപ്രത്തുപടിയിലെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് താരം വെങ്ങോലയിലെ സണ്ണിയുടെ വീട്ടിലെത്തിയത്.
45 മിനിറ്റോളം ഇരുവരും പഴയകാല ഓർമകൾ പങ്കുവച്ചു. പി പി തങ്കച്ചന്റെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ജീപ്പിലിരുന്ന് ജയറാം അനൗൺസ്‌മെന്റ് നടത്തുന്നത് ഇപ്പോഴും കൺമുന്നിലുണ്ടെന്ന് സണ്ണി തുരുത്തിയിൽ പറഞ്ഞു. അന്ന് ജയറാമിനൊപ്പം മൈക്ക് ഓപ്പറേറ്ററായിരുന്നു സണ്ണി. അക്കാലത്ത് ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാർക്ക് വേണ്ടിയും 'നാളെയാണ് നാളെ...' എന്ന മട്ടിൽ ജയറാം ശബ്ദം റെക്കോർഡ് ചെയ്ത് നൽകിയിരുന്നു.
പിന്നീട് ജയറാം സിനിമയിൽ ജനപ്രിയ നായകനായി വളർന്നപ്പോൾ സണ്ണി തുരുത്തിയിൽ പെരുമ്പാവൂരിലെ യുഡിഎഫിന്റെ മെയിൻ അനൗൺസറായി മാറി. 35 വർഷം മുൻപ് തുടങ്ങിയ സണ്ണീസ് സൗണ്ട്സ് ഉടമ കൂടിയാണ് സണ്ണി. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന വിവരം അറിഞ്ഞാണ് താരം പഴയ സഹപ്രവർത്തകനെ സന്ദർശിക്കാനെത്തിയത്.
വീണ്ടും കാണാമെന്ന് ഉറപ്പുനൽകിയാണ് ജയറാം മടങ്ങിയതെന്ന് സണ്ണി പറഞ്ഞു. സണ്ണിയുമായുള്ള കൂടിക്കാഴ്ച നല്ലൊരു അനുഭവമായിരുന്നുവെന്ന് ജയറാം പറഞ്ഞു. അതേസമയം പരിമള ആൻഡ് കോ ആണ് ജയറാമിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates