

തമിഴ്നാട് സിനിമ- വിദ്യാഭ്യാസ മന്ത്രി രാജ്മോഹനെ സന്ദർശിച്ച് റാപ്പർ വേടൻ (ഹിരൺദാസ് മുരളി). മന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വേടനെ വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. മുൻ സർക്കാരിന്റെ തെറ്റുകൾ വിജയ്‌യും മന്ത്രിമാരും ആവർത്തിക്കരുതെന്ന് ശ്രീപദ വ്യക്തമാക്കി. വ്യക്തിപരമായ നഷ്ടം അവഗണിച്ചും താൻ വേടനൊപ്പമുള്ള വേദികൾ ഒഴിവാക്കുന്നുവെന്നും ചിന്മയി എക്സിൽ കുറിച്ചു.
"ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന പുരുഷന്മാരോട് മുൻകാല ഭരണകൂടങ്ങള്‍ കാണിച്ച സമീപനം വിജയ് സർക്കാര്‍ കാണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് സമയത്ത്, ഗോവിന്ദ് വസന്ത, മുഹ്‌സിൻ പരാരി, വേടൻ എന്നിവരും ഞാനും ചേർന്ന് ഒരു ഗാനം പ്രഖ്യാപിച്ചിരുന്നു.
മലയാളം അടിസ്ഥാനമാക്കിയുള്ള ഒരു ക്ലബ്ഹൗസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ, വേടനോടൊപ്പം എനിക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു. അന്ന് വേടനെതിരെ വന്ന വാര്‍ത്തകളെല്ലാം മലയാളത്തിലായിരുന്നു. അതുകൊണ്ടുതന്നെ ആ വിഷയത്തെക്കുറിച്ചും എനിക്ക് അറിവില്ലായിരുന്നു.
പിന്നീട് അദ്ദേഹം തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ക്ഷമാപണം നടത്തി. (സമ്മതിക്കുന്നു ?). ആ പ്രൊജക്ട് ഉപേക്ഷിച്ചു'. 'അതിനുശേഷം മറ്റു പലരും വേടന്റെ പേര് പരാമർശിച്ച് രംഗത്തു വന്നിട്ടുണ്ട്. എന്റെ ജോലിക്കും അവസരങ്ങൾക്കും വലിയ നഷ്ടമുണ്ടായിട്ടും അദ്ദേഹം ഭാഗമായ സംഗീതപരിപാടികൾ ഞാൻ നിരന്തരം നിരസിച്ചു.
സാമൂഹിക പ്രവർത്തനം സ്ത്രീകളുടെ കൺസെന്റിനെ ലംഘിക്കാനുള്ള ഒരു മുഖംമൂടിയായി പുരുഷന്മാർ ഉപയോഗിക്കുന്നത് എനിക്കൊരിക്കലും സ്വീകാര്യമല്ല. പ്രശ്നം അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. സമാനമായ സാമൂഹിക ചുറ്റുപാടുകളിലെ സ്ത്രീകൾ വേടനെപ്പോലുള്ള പുരുഷന്മാർക്കെതിരെ സംസാരിക്കുമ്പോള്‍ അവർക്ക് ഒരു പിന്തുണയും ലഭിക്കുന്നില്ല.
മാത്രമല്ല അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുകയാണ് ചെയ്യുന്നത്'. 'പുരുഷനെ ഒരു ‘ഹീറോ’ ആയും ‘നേതാവ്’ ആയും കണക്കാക്കുന്ന സമൂഹത്തിൽ സ്ത്രീകള്‍ തികച്ചും ഒറ്റപ്പെടുകയാണ്. സ്ത്രീകൾ അവരുടെ ‘നല്ല സ്ത്രീ’ പട്ടത്തിനുവേണ്ടി എല്ലാ അതിക്രമങ്ങളും സഹിക്കണം. ശബ്ദമില്ലാത്തവരുടെ ശബ്ദമായി സ്വയം ചിത്രീകരിക്കുന്ന ഈ പുരുഷന്മാരിൽ ചിലർ, ആക്രമണകാരികളായി തുടരുകയാണ്, ഇതൊക്കെ മതിയായി".- ചിന്മയി എക്സില്‍ കുറിച്ചു.
ഇതിന് പിന്നാലെ "ഒരു പീഡകന് വേദി നൽകരുതെന്ന് അവരോട് ആവശ്യപ്പെടുന്നത് ഞാൻ അടിസ്ഥാനപരമായി ഉപേക്ഷിച്ചുവെന്ന്" തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിനെ വേടൻ കണ്ടതിന്റെ വിഡിയോ റീപോസ്റ്റ് ചെയ്ത് കൊണ്ട് ചിന്മയി പറഞ്ഞു. ലൈംഗികാതിക്രമം മാത്രമല്ല സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ആരോപണങ്ങളും പുലിപ്പല്ല് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസും ഉൾപ്പെടെ വിവിധ കേസുകൾ വേടനെതിരെ നിലവിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates