

കരൂരിൽ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. 39 പേർ അപകടത്തിൽ മരിച്ചതായാണ് ഇതുവരെ പുറത്തു വന്ന കണക്ക്. ദുരന്തത്തിന് പിന്നാലെ ഒന്നും മിണ്ടാതെ നടനും ടിവികെ അധ്യക്ഷനുമായ വിജയ് ചെന്നൈയിലെ വീട്ടിലേക്ക് പോയതിൽ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
അപകടമുണ്ടായതിന് പിന്നാലെ ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ശനിയാഴ്ച രാത്രി 10.10 ന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ വിജയ് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ്ടാഗ് ക്യാംപെയ്നും ശക്തമായിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് എത്തുമെന്ന് പറഞ്ഞിട്ടും വിജയ് വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്നാണ് പുറത്തുവരുന്ന ആക്ഷേപം.
അപകടത്തിൽ ഗുരുതരാവസ്ഥയിലുള്ളവരുമായി കൺമുന്നിലൂടെ ആംബുലൻസ് പോയിട്ടും വിജയ് കണ്ടില്ലെന്ന് നടിച്ചതായും ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ക്യാംപെയ്ൻ ശക്തമായത്. "12 മണിക്ക് എത്തുമെന്ന് പറഞ്ഞിട്ടും വിജയ് വൈകിയതു കൊണ്ടാണ് ഈ ദാരുണ സംഭവം നടന്നത്. പൊലിസേ, ഈ കളി നിർത്തി വിജയ്‌യെ അറസ്റ്റ് ചെയ്യൂ," എന്നാണ് ഒരാളുടെ എക്സ് പോസ്റ്റ്.
"ഇത്തവണ ഇത് പറയാൻ ഞാൻ ആഗ്രഹിച്ചില്ല, പക്ഷേ ഓർമ്മിപ്പിക്കേണ്ടതുണ്ട് — കരൂരിൽ നടൻ വിജയ്‌യുടെ റാലിയിലെ തിക്കിലും തിരക്കിലും കുട്ടികളടക്കം 40-ൽ അധികം പേർക്ക് ജീവൻ നഷ്ടമായി. ആർസിബിയുടെ ആഘോഷത്തിൽ പ്രശ്നങ്ങളുണ്ടായപ്പോൾ, ചില ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ 'വിരാട് കോഹ്‌ലിയെ അറസ്റ്റ് ചെയ്യൂ' എന്ന് കരയുന്നുണ്ടായിരുന്നു. അങ്ങനെയെങ്കിൽ, അതേ യുക്തി അനുസരിച്ച് വിജയ്‌യെ അറസ്റ്റ് ചെയ്യേണ്ടതല്ലേ?" മറ്റൊരു ട്വീറ്റ് ഇങ്ങനെ.
"എൻ്റെ അഭിപ്രായത്തിൽ ടിവികെ സ്ഥാപകൻ വിജയ്‌യെ അറസ്റ്റ് ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ്, ഇത് നിരപരാധികൾ മരിച്ച വിഷയമാണ്", "വെറും പാൽകുപ്പി... രാഷ്ട്രീയം സിനിമ അല്ല കുട്ടിക്കളി അല്ല എന്ന് ഈ പൊട്ടനോട് ആരേലും പറഞ്ഞു കൊടുക്ക്"., "രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ആള് വേറെ എന്തോ യൂണിവേഴ്സ് ആയി",
"വിജയ് മുങ്ങി... തന്റെ സ്വന്തം രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട ആളുകളാണ് അപകടത്തിൽപെട്ടത്. മറ്റേതെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്ക് ഇടയിലാണ് ഇത്തരം സംഭവം ഉണ്ടായിരുന്നതെങ്കിൽ തീർച്ചയായും ആ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് അവിടെ ക്യാംപ് ചെയ്തു കാര്യങ്ങളെ ഏകോപിപ്പിക്കുകയും അപകടത്തിൽപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്തേനെ"., "സിനിമയിലെ നായകന്മാരുടെ "ധീരതയും " ആദർശവും ഒന്നും കണ്ടു അവരുടെ വ്യക്തി ജീവിതത്തെ ആരാധിക്കരുത്".,
"സിനിമയിൽ നിന്നും രാഷ്ട്രീയത്തിൽ എത്തുന്ന എല്ലാവർക്കും ശോഭിക്കാൻ കഴിയില്ല എന്നതിന്റെ ഉദാഹരണമാണ് ഒരു പ്രശ്നം ഉണ്ടായപ്പോൾ അതിനെ മുന്നിൽ നിന്നും നേരിടാതെ സ്വന്തം ജീവൻ രക്ഷിച്ചു രക്ഷപെട്ട വിജയ് !", "വിജയ്‌യെ അറസ്റ്റ് ചെയ്യണം, ഇതുപോലെയൊരു കേസിൽ അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു"-.- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
അതേസമയം വിജയ്‌യെ സപ്പോർട്ട് ചെയ്യുന്നവരും കുറവല്ല. സംഭവത്തിൽ വിജയ്‌യെ മാത്രം കുറ്റം പറയാനാകില്ലെന്നും ഭരണാധികാരികൾക്കും ഇതിൽ പങ്കുണ്ടെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ദുരന്തമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞ് രാത്രി 11:15 ന് മാത്രമാണ് വിജയ് ആദ്യ പ്രതികരണം നടത്തിയത്. "എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകൾക്ക് പറഞ്ഞറിയിക്കാനാകാത്ത വേദനയാണ്" എന്നായിരുന്നു വിജയ് ട്വീറ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates