

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ക്രിസ്റ്റഫർ നോളന്റെ 'ഒഡീസി' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഓപ്പണിങ് ഡേയിൽ ഇന്ത്യയിൽ നിന്ന് മാത്രം 20 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ നായിക കഥാപാത്രത്തെ ചുറ്റിപ്പറ്റി സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചകളുയർന്നിരുന്നു. ഇപ്പോഴിതാ 'ഒഡീസി' റിലീസായതോടെ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
ചിത്രത്തിൽ ഹെലൻ ഓഫ് സ്പാർട്ട എന്ന കഥാപാത്രത്തെയാണ് നടി ലുപിത ന്യോംഗോ അവതരിപ്പിച്ചത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് നായികയുടെ പേരിൽ നോളന് വിമർശനങ്ങളാണ് നേരിടേണ്ടി വന്നതെങ്കിൽ ചിത്രം തിയറ്ററിലെത്തിയതോടെ കയ്യടികളും ഏറുകയാണ്. വിമർശകരെ കൊണ്ട് പോലും കയ്യടിപ്പിക്കുന്ന ലുപിതയുടെ മാജിക് ആണിപ്പോൾ സിനിമാ ലോകം ചർച്ചയാക്കുന്നത്.
'പരമ്പരാഗതമായി യൂറോപ്യൻ സൗന്ദര്യ സങ്കല്പങ്ങളിൽ മാത്രം ഒതുക്കിനിർത്തിയിരുന്ന ഒരു ക്ലാസിക് കഥാപാത്രത്തെ അവതരിപ്പിക്കാൻ ലുപിതയെ തിരഞ്ഞെടുത്തത് കേവലം ഒരു കാസ്റ്റിങ് മാത്രമല്ല, മറിച്ച് മനുഷ്യ വൈവിധ്യങ്ങൾക്കും ഉൾക്കൊള്ളലിനും ലഭിച്ച വലിയൊരു അംഗീകാരം കൂടിയാണ്.
കാലങ്ങളായി വെളുത്ത ചർമ്മത്തിന് ചുറ്റും മാത്രം കെട്ടിപ്പടുത്ത സൗന്ദര്യ സങ്കല്പങ്ങളെ പൊളിച്ചെഴുതാൻ ലുപിതയേക്കാൾ മികച്ചൊരു ചോയ്സ് ഇല്ല' എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. കഥാപാത്രത്തിന് അവർ നൽകിയ ആഴവും തീവ്രതയും എടുത്തു പറയേണ്ടതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ലുപിതയുടെ അഭിനയം അത്രമേൽ ജീവസ്സുറ്റതാണെന്ന് സിനിമ കണ്ട ഓരോരുത്തരും പറയുന്നു.
ഗ്രീക്ക് പുരാണ പശ്ചാത്തലത്തിലുള്ള കഥയിൽ ആഫ്രിക്കൻ വംശജയായ ഒരു നടിയെ പ്രധാന വേഷത്തിൽ കാസ്റ്റ് ചെയ്തതായിരുന്നു പലരെയും ചൊടിപ്പിച്ചത്. ഒരു കറുത്ത വർഗക്കാരി ഹെലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന രീതിയിലായിരുന്നു സൈബർ ആക്രമണങ്ങളുയർന്നു വന്നത്.
എന്നാൽ ഇവിടുത്തെ പ്രശ്‌നം പുരാണമോ പുരാവൃത്തമോ ചരിത്രമോ ഒന്നുമല്ലെന്നും ചര്‍മത്തിന്റെ നിറമാണെന്നും പലരും പറയുന്നു. നോളന്റെ ഏറ്റവും മികച്ച് കാസ്റ്റിങും ലുപതി തന്നെയാണെന്ന് സിനിമാ പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates