നവാഗതനായ മാർട്ടിൻ ജോസഫ് ഷെയ്ൻ നിഗത്തെ നായനാക്കി സംവിധാനം ചെയ്ത ചിത്രമാണ് 'ദൃഢം'. സംവിധായകൻ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് കൂടിയായിരുന്നു മാർട്ടിൻ. കഴിഞ്ഞ ദിവസം ദൃഢം ഒടിടിയിലുമെത്തിയിരുന്നു. എന്നാൽ ഒടിടി റിലീസിനെ പിന്നാലെ ചിത്രത്തെ പ്രതികൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
എസ്ഐ ആയി സെലക്ഷൻ കിട്ടിയതിന് പിന്നാലെ വിജയ് രാധാകൃഷ്ണന്റെ (ഷെയ്ൻ) ആദ്യ പോസ്റ്റിങ് കുഴിനിലം പൊലീസ് സ്റ്റേഷനിലാണ്. തുടർച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങളും ബാങ്ക് കവർച്ചയും തുടക്കകാരനായ എസ്ഐയെ സമ്മർദ്ദത്തിലാക്കുന്നു.
സത്യസന്ധനും നീതിമാനുമായ വിജയ് പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും എങ്ങനെ മറികടക്കുമെന്നാണ് ദൃഢം സിനിമയിൽ കാണാനാവുക. ചിത്രത്തിന്റെ കഥയിലും മേക്കിങ്ങിലും വലിയ പുതുമയൊന്നുമില്ലെങ്കിലും ക്ലൈമാക്സ് നന്നായിട്ടുണ്ടെന്നാണ് പലരും കുറിച്ചിരിക്കുന്നത്.
'ആദ്യമൊക്കെ കാണാൻ നല്ല രസമുണ്ടായിരുന്നു. എന്നാൽ ക്ലൈമാക്സ് അടുത്തപ്പോൾ... മൊത്തം കയ്യിൽ നിന്ന് പോയി', 'ക്ലൈമാക്സ് രക്ഷിച്ച സിനിമ എന്ന് പറയാം. ബാക്കി മൊത്തം ജിത്തു ജോസഫ് "ഫിലിം ഫാമിലി"യിൽ നിന്ന് വരുന്ന പടങ്ങളിലെ സീരിയൽ ലെവൽ രംഗങ്ങളാൽ സമൃദ്ധമാണ്',
'കൃഷ്ണേട്ട.. കൃഷ്ണേട്ടാ എന്നുള്ള വിളി ഒരു നൂറു വെട്ടം ഇട്ട് വെറുപ്പിച്ചിട്ടുണ്ട്', 'ഷെയ്ൻ നിഗം അസാധ്യ നടനാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല...പക്ഷേ ഇതിലെ കാരക്ടർ അദ്ദേഹത്തിന് എടുത്താൽ പൊന്തുന്നതായിരുന്നില്ല എന്ന് തോന്നി... ഡയലോഗുകൾ പലപ്പോഴും സീരിയൽ ലെവലായി ആണ് തോന്നിയത്.
പെട്ടെന്ന് ആക്ഷൻ എടുക്കേണ്ട ഒരു സീനിൽ പോലും കാര്യങ്ങൾ വിശദീകരിച്ച് പൊലീസുകാരോട് പറഞ്ഞതിനു ശേഷം വണ്ടി എടുത്ത് അവിടേക്ക് പോകുന്നു എസ്ഐ', 'ഞങ്ങളൊക്കെ എഎസ്ഐ കൃഷ്ണേട്ടൻ ചേട്ടന്റെ ഫാൻസാ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ഷെയ്‌നിനൊപ്പം ഷോബി തിലകൻ, ദിനേശ് പ്രഭാകർ, കോട്ടയം രമേശ്, പ്രശാന്ത് മുരളി, കൃഷ്ണപ്രഭ, സനിയ ഫാത്തിമ, നന്ദൻ ഉണ്ണി, അഭിഷേക് രവീന്ദ്രൻ, മാത്യു വർഗീസ്, അഭിറാം രാധകൃഷ്ണൻ, ബിറ്റോ ഡേവിസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി.
അതേസമയം ദൃഢം സിനിമയ്ക്കെതിരെ ബിജെപി നേതാവും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുൻപ് താനെഴുതിയ കരിങ്കുടി പൊലീസ് സ്റ്റേഷന്‍ എന്ന ചെറുകഥ മോഷ്ടിച്ചാണ് ദൃഢം എന്ന ചിത്രമൊരുക്കിയതെന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. ശ്രീലേഖയുടെ ആരോപണം നിഷേധിച്ച് ദൃഢം സംവിധായകന്‍ മാര്‍ട്ടിന്‍ ജോസഫ് രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates