ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇന്നലെയാണ് നീയാം നദി എന്ന സിനിമയുടെ ചിത്രീകരണം സംഘപരിവാർ തുടഞ്ഞത്. സംഭവം വലിയ വാർത്തയായെങ്കിലും മലയാള സിനിമാലോകത്തെ സംഘടനകളൊന്നും ഇതിനെതിരെ പ്രതികരിച്ചില്ല. ഇപ്പോൾ സംഘടനകളുടെ നിശബ്ദതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നുവെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്.
കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിംങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു...ക്ര തുഫു- എന്നാണ് ഹരീഷ് കുറിച്ചത്. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിൽ ഇന്നലെയാണ് സംഭവമുണ്ടായത്. ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിക്കാൻ അനുവദിക്കില്ല എന്നാരോപിച്ചാണ് ഷൂട്ടിങ് തടയുകയും ഉപകരണങ്ങൾ നശിപ്പിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന നീയാം നദിയാണ് തടസപ്പെട്ടത്. ഹിന്ദു- മുസ്ലീം പ്രണയം ഇതിവൃത്തമാക്കിയാണ് ചിത്രം. സിനിമ ഷൂട്ട് ചെയ്യുവാൻ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. ചിത്രീകരണ സമയത്ത് സംഘപരിവാർ പ്രവർത്തകർ എത്തുകയും ഷൂട്ട് ചെയ്യാൻ അനുവദിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തീവ്രവാദികൾ എന്നാരോപിച്ചാണ് സംഘപരിവാർ പ്രവർത്തകർ ആക്രമം അഴിച്ചുവിട്ടതെന്നും അണിയറ പ്രവർത്തകർ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates