1980 ൽ പുറത്തിറങ്ങിയ നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സുഹാസിനി. ആദ്യ സിനിമയിലൂടെ തന്നെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും സുഹാസിനിയെ തേടിയെത്തി. 1983 ൽ പത്മരാജൻ സംവിധാനം ചെയ്ത 'കൂടെവിടെ' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു സുഹാസിനിയുടെ മലയാളത്തിലേക്കുള്ള വരവ്.
പിന്നീട് നിരവധി മലയാള സിനിമകളുടെ ഭാഗമായി സുഹാസിനി. ഇപ്പോഴിതാ തന്നെ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നത് നടി സുകുമാരിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ദൈവതുല്യമായ ഒരമ്മയുടെ സ്ഥാനമായിരുന്നു തനിക്ക് സുകുമാരിയെന്നും സുഹാസിനി കൂട്ടിച്ചേർത്തു. സഭ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുഹാസിനി.
"സുകുമാരി ചേച്ചിയിൽ നിന്നാണ് എനിക്ക് കൂടെവിടെ സിനിമ കിട്ടിയത്. അവരും ഞാനും ഒന്നിച്ച് ഒരു തമിഴ് സിനിമയിൽ അഭിനയിച്ചിരുന്നു. അതിൽ സുകുമാരി ചേച്ചിയുടേത് ഭയങ്കര നെഗറ്റീവ് കാരക്ടർ ആയിരുന്നു. എന്നെ തല്ലുകയൊക്കെ ചെയ്യുന്ന ഭയങ്കര വയലന്റ് ആയിട്ടുള്ള കഥാപാത്രമായിരുന്നു അത്. പക്ഷേ റിയൽ ലൈഫിൽ എനിക്ക് ദൈവതുല്യമായ ഒരമ്മ ആയിരുന്നു സുകുമാരി ചേച്ചി.
ഒരു ദിവസം അവരെന്നോട് ചോദിച്ചു, നീ എന്താണ് മലയാള സിനിമയിൽ അഭിനയിക്കാത്തത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് മലയാളം അറിയില്ല, അവിടുത്തെ സംസ്കാരം അറിയില്ല എന്ന്. അപ്പോൾ അവർ എന്നോട് പറഞ്ഞു, ഞാനൊരു നല്ല പ്രൊജക്ട് വരുമ്പോൾ നിന്നോട് പറയാമെന്ന്. അങ്ങനെ പറഞ്ഞ് ഒരു ആറ് മാസത്തിനുള്ളിൽ നിർമാതാവ് പ്രേം പ്രകാശ് ഞങ്ങളുടെ വീട്ടിൽ വന്നു. പത്മരാജനെക്കുറിച്ച് പറഞ്ഞു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ എന്നൊക്കെ പറഞ്ഞു.
എനിക്കൊന്നും അറിയില്ല. മലയാളത്തിലേക്ക് ഞാൻ ചുവടു വയ്ക്കുമ്പോൾ എനിക്കൊന്നും അറിയില്ല". - സുഹാസിനി പറഞ്ഞു. നടൻ മമ്മൂട്ടിയേക്കുറിച്ചും സുഹാസിനി വാചാലയായി. "ഞാൻ അഭിനയിച്ചിട്ടുള്ള ഹീറോകളിൽ ഏറ്റവും മാന്യനായ ഏറ്റവും ജെന്റിൽ ആയിട്ടുള്ള വ്യക്തി മമ്മൂട്ടി ആണ്. എന്റെ ഏറ്റവും നല്ല സഹതാരവും മമ്മൂട്ടിയാണ്.
റിയൽ ലൈഫിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുക എന്നത് മമ്മൂട്ടിയുടെ ചോയ്സ് ആയിരുന്നുവെന്നും" സുഹാസിനി വ്യക്തമാക്കി. തമിഴിലും തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ നിരവധി മലയാള സിനിമകൾ തനിക്ക് നഷ്ടമായെന്നും സുഹാസിനി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates