

ഒരു കാരണവശാലും ആരും ലോൺ ആപ്പുകളിൽ നിന്ന് പണം വാങ്ങരുതെന്ന് തെലുഗു- തമിഴ് നടൻ സന്ദീപ് കിഷൻ. തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ചു കൊണ്ടായിരുന്നു സന്ദീപ് ഇക്കാര്യം പറഞ്ഞത്. തന്റെ പുതിയ ചിത്രമായ 'സിഗ്മ'യുടെ പ്രൊമോഷന്റെ ഭാഗമായി എസ്എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സന്ദീപ്.
"ഞാനൊരു പരസ്യം ചെയ്തിരുന്നു. തെലുങ്കിലുള്ളവർക്ക് അറിയാം. തെലുഗു പരസ്യം ആണത്. ഒരു ആപ്പിന്റെ പരസ്യം ആയിരുന്നു അത്. ഞാൻ എപ്പോഴും വളരെ ശ്രദ്ധിച്ച് ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യുന്ന ആളാണ്. ഫെയർനെസ് ക്രീം, ആൽക്കഹോൾ, ബാങ്ക് ലോൺ ആപ്, ഗെയിമിങ് ആപ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരസ്യങ്ങളൊന്നും ഞാൻ ചെയ്യില്ല.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ഇതൊരു ലൈഫ് സ്റ്റൈൽ പരസ്യമായിരുന്നു. ഒരുപാട് പേർ അതിൽ നിന്ന് സമ്പാദിക്കുന്നുണ്ടെന്നായിരുന്നു എന്നാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ അത് ചെയ്തപ്പോൾ എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല. കാരണം, അതിനായി ഞാൻ കൈപ്പറ്റിയ തുകയിൽ നിന്ന് 40 ശതമാനത്തോളം സംഭാവനയ്ക്കായി കൊടുത്തു.
ബാക്കി 60 ശതമാനം ആണെനിക്ക്. ഞാൻ ആരുടെ കൂടെ പ്രവർത്തിച്ചാലും അവർ എന്നെ വളരെ നന്നായി ട്രീറ്റ് ചെയ്യാറുണ്ട്. അവരോടൊപ്പമുള്ള ഷൂട്ടിങ്ങും നന്നായിരുന്നു. അതിൽ എനിക്ക് ഖേദമൊന്നും തോന്നിയില്ല. എന്നാൽ വീണ്ടും ഞാൻ അങ്ങനെയൊരു കാര്യം ചെയ്യില്ല.
കാരണം, നിങ്ങൾക്ക് അത് ഇഷ്ടമായില്ലെങ്കിൽ പിന്നെ ഞാനത് ചെയ്യില്ല. അത്രയേ ഉള്ളൂ. ആ കാര്യത്തിൽ ഞാൻ കുറച്ച് ശ്രദ്ധിക്കും. എന്നുവച്ച് ഞാൻ ചെയ്തത് തെറ്റാണ് എന്നൊരു ചിന്തയൊന്നും എനിക്കില്ല. അടുത്തിടെ ഒരു വിഷയത്തിന്റെ പേരിൽ വഴക്ക് വരെയുണ്ടായി. എന്തൊക്കെ പറഞ്ഞാലും തെറ്റായ ഒരു കാര്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അതിന് മുൻപ് കൊക്ക- കോളയുടെ പരസ്യം ഞാൻ ചെയ്തിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഞാനത് കുടിക്കുന്നതാണ്. അപ്പോൾ എനിക്കത് നല്ലതായിരുന്നു. അന്ന് അങ്ങനെ ആഴത്തിലുള്ള കാര്യങ്ങളൊന്നും അറിയില്ലല്ലോ. പിന്നെ അത് ശരിയല്ലെന്ന് തോന്നിയപ്പോൾ നിർത്തി.
വേറൊരു ഉദാഹരണം പറയുകയാണെങ്കിൽ, ലോൺ ആപ്പുകൾ. ഒരിക്കലും ആരും അതിൽ നിന്ന് പണം എടുക്കരുത്. ഞാൻ അത്തരത്തിൽ വളരെ മോശമായ ഒരനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ കുറേ ഫാൻസുണ്ട്, അവർ എന്റെ പേര് അവരുടെ ഭർത്താവിന്റെ പേരായി ഫോണിലൊക്കെ സേവ് ചെയ്ത് വയ്ക്കും.
അങ്ങനെ ഏതോ ഒരു സ്ത്രീ, അവരുടെ ഭർത്താവിന്റെ പേരായി എന്റെ പേര് ഫോണിൽ സേവ് ചെയ്ത് വച്ചിട്ട്, ഒന്നൊര മണിക്കൂറിനിടയിൽ എന്റെ ഫോണിലേക്ക് നോൺസ്റ്റോപ്പായി ഒരു 39 കോൾ വന്നു ലോൺ ആപ്പിൽ നിന്ന്. അതിന് പിന്നാലെ അവർ എനിക്ക് മെസേജ് ചെയ്തു. വളരെ വൃത്തിക്കെട്ട ഫോട്ടോകളാണ് അവർ മെസേജ് ആയി എനിക്കയച്ചു തന്നത്.
എന്നിട്ട്, അരമണിക്കൂറിനുള്ളിൽ ഞാൻ തന്നെ അവരുടെ പേയ്മെന്റ് ചെയ്തു കൊടുത്തു. ഏകദേശം ഒരു 40,000 രൂപയോളമുണ്ടായിരുന്നു. അതുകഴിഞ്ഞ് ഞാൻ ആ സ്ത്രീയെ ഫോണിൽ വിളിച്ച് ജാഗ്രതയോടെ ഇരിക്കണമെന്ന് പറഞ്ഞു. ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ് അവർ.
ഒരു ചെറിയ പൈസയാണ് അവർ ലോൺ ആപ്പിൽ നിന്ന് എടുത്തത്. അതിനാണ് അവർ ഇത്രയും വലിയ പ്രശ്നമുണ്ടാക്കിയത്. ലോൺ ആപ് തന്നെയായിരുന്നു അത്. ഇപ്പോൾ ഒരുമാസം 8000 രൂപ ലോൺ എടുത്തു എന്ന് വച്ചോ, അടുത്തമാസം ഒരു 6000 രൂപ കൂടി വാങ്ങി. അപ്പോൾ 14,000 രൂപ ആയില്ലേ.
അവരുടെ പലിശ വളരെ കൂടുതലായിരിക്കും. നാല് മാസം കൊണ്ട് 40,000 രൂപ ആകും. പെട്ടെന്നുള്ള എന്തെങ്കിലും ആവശ്യത്തിനായിരിക്കും നിങ്ങൾ ആ പൈസ അങ്ങനെ എടുക്കുന്നത്. പിന്നെ, നിങ്ങൾ പണം അടച്ചില്ലെങ്കിൽ അവർ പെരുമാറുന്നത് വളരെ ക്രൂരമായിട്ട് ആയിരിക്കും. എനിക്ക് അങ്ങനെ വന്നതാണ്.
ആ സ്ത്രീ അവരുടെ ഭർത്താവിന്റെ പേരായി എന്റെ പേര് ഫോണിൽ സേവ് ചെയ്തു. അപ്പോൾ ആപ്പുകാർ വിചാരിച്ചത്, അവരുടെ ഭർത്താവ് ഞാൻ ആണെന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളിൽ ഞാനിപ്പോൾ വളരെ ജാഗ്രതയോടെയാണ് ഇരിക്കുന്നത്". -സന്ദീപ് കിഷൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates