

ജനനായകന് ലീക്കായ സംഭവത്തില്‍ പ്രതികരണവുമായി തമിഴ് സിനിമാ ലോകം. കഴിഞ്ഞ ദിവസമാണ് എക്സിലൂടെ ചിത്രം മുഴുവനായും ലീക്കാകുന്നത്. വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ജനനായകന്‍. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് ചിത്രം ലീക്കാകുന്നത്.
അതേസമയം, ജനനായകന്‍ ലീക്കായതിനെതിരെ തമിഴ് സിനിമാ ലോകത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. നടന്‍ ശിവ കാര്‍ത്തികേയനാണ് താരങ്ങളില്‍ ആദ്യം ലീക്കിനെതിരെ രംഗത്തെത്തുന്നത്. പിന്നാലെയാണ് മറ്റ് താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. വിശാല്‍, കമല്‍ഹാസന്‍ തുടങ്ങിയവരും പ്രതിഷേധവുമായെത്തി.
സൂപ്പര്‍ താരങ്ങളായ രജനികാന്തും സൂര്യയും ചിത്രം ലീക്കായതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നാണ് രജനികാന്ത് അഭിപ്രായപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെയാണ് രജനിയുടെ പ്രതികരണം.
'ജനനായകന്‍ സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് ഞെട്ടലും വേദനയുമാണ് നല്‍കിയിരിക്കുന്നത്. സിനിമാ സംഘടനകള്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്തണം. സര്‍ക്കാര്‍ ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശനമായ ശിക്ഷ നല്‍കുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ തുടരാന്‍ അനുവദിക്കരുത്.' എന്നാണ് രജനികാന്ത് പറഞ്ഞത്.
''ഹൃദയഭേദകവും അനീതിയും. ഒരു ടീമിന്റെ മൊത്തം പാഷനേയും ഇതിലേക്ക് ചുരുക്കി. ഈ സിനിമ കാണുകയോ, പങ്കുവെക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യരുതെന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. അവരുടെ തൊഴിലിനെ മാനിക്കുക. ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയും ഈ പ്രവൃത്തിയെ അപലപിക്കുകയും ചെയ്യുന്നു. ഇതിന് മാപ്പില്ല'' എന്ന് സൂര്യയും പ്രതികരിച്ചു.
പിന്നാലെ നിരവധി പേരാണ് ജനനായകന് പിന്തുണയുമായി എത്തിയത്. താരങ്ങളായ കാർത്തി, ഖുശ്ബു തുടങ്ങിയവർ പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്. നടനും സംവിധായകനുമായ ആർജെ ബാലജിയും പിന്തുണയുമായെത്തിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയെ ഒന്നാകെ വേദനിപ്പിക്കുന്നതാണ് സംഭവമെന്നാണ് കാർത്തി പറഞ്ഞത്. അതേസമയം പെെറസി വിനോദമല്ലെന്നും സംഘടിതമായ കൊള്ളയാണെന്നുമാണ് ഖുശ്ബുവിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates