

നടന്‍ സലിം കുമാറിന്റെ സംസ്കാര സമയത്ത് ദൃശ്യങ്ങൾ പകർത്താനായി ഓണ്‍ലൈന്‍ മാധ്യമങ്ങൾ നടത്തിയ ഉന്തും തള്ളും ബന്ധുക്കൾക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനമുയർന്നു. ഒടുവില്‍ സലിം കുമാറിന്റെ മകന്‍ ചന്തുവിന് തന്നെ സംഭവത്തിൽ ഇടപെടേണ്ടിയും വന്നിരുന്നു. നടൻമാരായ ശ്രീനിവാസനും ഭാഗ്യരാജും മരിച്ചപ്പോഴും സമാനമായ രീതിയിൽ സംഭവമുണ്ടായി.
ഇപ്പോഴിതാ ഇത്തരം സംഭവങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടി ഉർവശി. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി. "പച്ചയായ മനുഷ്യരല്ലേ ഞങ്ങളൊക്കെ. എല്ലാ വികാരവിചാരങ്ങളും ഞങ്ങൾക്കുമില്ലേ. അതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ബാക്കിയുള്ളവർക്ക് മാത്രമാണ് സ്വന്തം, ഞങ്ങളൊക്കെ എന്തോ കല്ലോ മരമോ ആണെന്ന് ചിന്തിച്ചാൽ എന്ത് ചെയ്യും.
കല്പന ചേച്ചി മരിച്ചപ്പോൾ മൃതദേഹത്തിനരികെ നിന്ന് ഫോട്ടോ എടുക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. സിദ്ദിഖ് ഒക്കെ പിടിച്ച് വലിച്ചെറിഞ്ഞു അവരെ. ശ്രീനിയേട്ടൻ മരിച്ചപ്പോഴും, അദ്ദേഹത്തിന്റെ വീട്ടിൽ ഒരാൾ ചിരിച്ചു തമാശയും പറഞ്ഞിരിക്കുന്നു. ഒരു ലെജൻഡ് ആണ് മരിച്ചിരിക്കുന്നത്. മലയാള സിനിമയുടെ തീരാനഷ്ടമാണ്.
അപ്പോൾ നിവിൻ ക്രൂരമായിട്ട് അയാളെ നോക്കുന്നത് കണ്ടു. എനിക്കപ്പോൾ സമാധാനമായി. ഞാൻ ആയിരുന്നെങ്കിൽ അവിടെക്കിടന്ന് ഒച്ച വച്ചേനേ. 'എന്താടോ തനിക്ക് സാമാന്യ മര്യാദ വേണ്ടേ' എന്ന് ചോദിച്ചേനേ. ആ സമയത്തൊക്കെ നമ്മൾ ചിന്തിക്കുന്നത്, ഞാൻ സെലിബ്രിറ്റി ആകണ്ടായിരുന്നു എന്നുള്ളതല്ല, ഈ മനുഷ്യരുടെ ഉള്ളിൽ ഒരു മനുഷ്യനില്ലേ എന്നാണ്.
ഒരാളുടെ കരച്ചിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു ക്രൂരതയുണ്ടല്ലോ, അതൊരു സെക്കന്റ് ചിന്തിച്ചില്ലെങ്കിൽ എനിക്കൊരു മനുഷ്യനാകാൻ പറ്റില്ലല്ലോ. അങ്ങനെ തോന്നാറുണ്ട്". - ഉർവശി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates