

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ചും കൈകൂപ്പി കരഞ്ഞപേക്ഷിച്ചും നടി രാധിക ശരത്കുമാർ. പൊതുദർശനത്തിന് വെച്ചിരുന്ന ഭാഗ്യരാജിന്റെ ഭൗതികദേഹത്തിന്റെ ദൃശ്യങ്ങളും കുടുംബാംഗങ്ങളുടെ സങ്കടങ്ങളും ക്ലോസ് അപ്പിൽ പകർത്താൻ ശ്രമിച്ച കാമറകൾക്ക് നേരെയാണ് രാധിക രൂക്ഷമായി പ്രതികരിച്ചത്.
അല്പം സ്വകാര്യത തന്നു കൂടേയെന്ന് അവർ ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. വൈകാരികമായാണ് രാധിക മൊബൈൽ കാമറയുമായെത്തിയവരോട് പ്രതികരിച്ചത്. "നിങ്ങൾക്ക് ആളുകളുടെ കണ്ണീരാണോ വേണ്ടത്?" എന്ന് ചോദിച്ചു കൊണ്ടാണ് കാമറകളുമായി എത്തിയവരോട് രാധിക ചോദിച്ചത്.
ഈ സമയത്ത് ദുഃഖിതരായ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് നടി മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. "ഞാൻ കൈ കൂപ്പി അപേക്ഷിക്കുന്നു... ദയവായി ടിആർപികൾക്ക് പിന്നാലെ പോകരുത്. സിനിമയാണ് ഞങ്ങളുടെ തൊഴിൽ. ഞങ്ങളുടെ സിനിമകളിലൂടെ ഞങ്ങൾ നിങ്ങളെ രസിപ്പിക്കുന്നുണ്ട്. ദയവായി കുടുംബത്തിന് കുറച്ച് സ്വകാര്യത നൽകൂ."- രാധിക പറഞ്ഞു.
ഇതിനിടയിലൂടെ വിഡിയോ എടുക്കരുതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നതും കേൾക്കാം. ശനിയാഴ്ചയാണ് സംവിധായകനും നടനുമായ ഭാഗ്യരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
അടുത്തിടെ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ മൊബൈൽ കാമറയുമായെത്തിയവരോട് അദ്ദേഹത്തിന്റെ മകൻ ചന്തു സലിംകുമാറും രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ സംഭവം കേരളത്തിൽ വലിയതോതിൽ ചർച്ചയായി മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates