

അടുത്തിടെ ഉർവശി കേന്ദ്രകഥാപാത്രമായെത്തി ഒട്ടേറെ പ്രശംസകൾ വാരിക്കൂട്ടിയ ചിത്രമാണ് 'ഉള്ളൊഴുക്ക്'. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിർവഹിച്ച് 2024ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഉർവശിക്കൊപ്പം പാർവതി തിരുവോത്തും പ്രശാന്ത് മുരളിയും പ്രധാന വേഷത്തിലെത്തിയിരുന്നു.
താനൊരുപാട് തവണ ഒഴിവാക്കിയ സിനിമയായിരുന്നു 'ഉള്ളൊഴുക്ക്' എന്ന് ഉർവശി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഉള്ളൊഴുക്ക് ഒഴിവാക്കി കൊണ്ടിരുന്നതിന്റെ കാരണം പറയുകയാണ് ഉർവശി. ക്ലബ്ബ് എഫ്എമ്മിനോട് സംസാരിക്കുകയായിരുന്നു നടി.
ഏറ്റവും നന്നായിട്ട് ഇഷ്ടപ്പെട്ട ഒരു സ്ക്രിപ്റ്റ് ആയിരുന്നു 'ഉള്ളൊഴുക്ക്'. പക്ഷേ ആ ഭാരം ചുമക്കാൻ എനിക്ക് വയ്യ എന്നത് മാത്രമായിരുന്നു അത് ഒഴിവാക്കി കൊണ്ടിരുന്നതിന്റെ കാരണം. അതുകൊണ്ട് ഒരു നാല് വർഷത്തേക്ക് ഞാനത് ഒഴിവാക്കി കൊണ്ടേയിരുന്നു. കരയാതെ നിൽക്കണം, പക്ഷേ കരയുകയും വേണം ഉള്ളിൽ. ഞാൻ ഗ്ലിസറിൻ ഉപയോഗിക്കുന്ന ഒരാളല്ല. അപ്പോൾ എനിക്കത് ബുദ്ധിമുട്ടാണ്.
45- 50 ദിവസം അങ്ങനെ നിൽക്കാൻ. എനിക്ക് മൂന്നാമത്തെ ദിവസം ആയപ്പോഴേക്കും കഴുത്തിൽ ഒരു വേദന വന്നു. കണ്ണീര് വരുന്ന സീനുകൾ അതിൽ വളരെ അപൂർവമായിട്ടേ ഉള്ളൂ, അതെന്റെ നിയന്ത്രണം വിട്ട് പോകുന്നതാണ്. അല്ലാത്തതൊക്കെ കടിച്ചുപിടിച്ച് നിന്ന് പറയണം. ഇതിന്റെ ഒരു ബുദ്ധിമുട്ട് ഇത്രയുമുണ്ടെന്ന് ഞാൻ ചിന്തിച്ചില്ല. കൊച്ചിലേ മുതലുള്ള എന്റെ പ്രശ്നം എന്താണെന്നു വച്ചാൽ, കരഞ്ഞാൽ ശ്വാസം നെറുകയിൽ കയറും. അതുകൊണ്ട് എന്നെ കരയിക്കാതെ അച്ഛനും അമ്മയും കാത്തുസൂക്ഷിച്ചിരുന്നു.
കരച്ചിലടക്കാൻ ഞാൻ നോക്കുന്തോറും എന്റെ ശ്വാസത്തിനും പ്രശ്നമാകും. അതെന്റെ ജീവിതത്തിൽ ഞാനൊരുപാട് അനുഭവിച്ചിട്ടുണ്ട്. അത് കരയണ്ട സിനിമയാണെന്ന് എനിക്കറിയാം. ആദ്യത്തെ സ്ക്രിപ്റ്റ് എനിക്കാണ് കിട്ടിയത്. ഞാൻ പറഞ്ഞു, 'ഞാനീ പടത്തിൽ കരയത്തില്ല, നിർവികാരയായിട്ട് നിൽക്കും, മതിയോ' എന്ന്. 'മതി ചേച്ചി, അങ്ങനെ തന്നെ നിന്നോളൂ' എന്ന് പറഞ്ഞു ക്രിസ്റ്റോ. 'ഇയാളെന്താ ഇങ്ങനെ പറയുന്നേ എന്ന് എനിക്ക് സംശയമായി.
മകന്റെ മൃതദേഹവുമായി ഒരമ്മ നിർവികാരയായി ഇരിക്കുമെന്ന് പറഞ്ഞപ്പോൾ... എനിക്ക് വലിയ സംശയമായി'. ഒടിടിയെ കുറിച്ച് എനിക്കറിയില്ല. കോവിഡിന് മുൻപ് കേശുവിന്റെ ലൊക്കേഷനിൽ വന്നു പറഞ്ഞു, 'ചേച്ചി റിലീസ് തിയറ്ററിൽ ചെയ്തില്ലെങ്കിലും കുഴപ്പമില്ലെന്നാ നിർമാതാക്കൾ പറയുന്നേ' എന്ന്. അപ്പോൾ ഞാൻ അതിൽ കയറി പിടിച്ചു. 'ആഹാ.. റിലീസ് ചെയ്യാത്ത പടത്തിൽ അഭിനയിക്കാൻ എന്നെ വിളിക്കുന്നോ. പറ്റത്തില്ല പോ'. - എന്ന് പറഞ്ഞു ഞാൻ.
പിന്നെ കരയുകയും വേണ്ടെന്ന് പറയുന്നു. എന്നാൽ പിന്നെ നോക്കാലോ എന്ന് പറഞ്ഞു ചെന്നപ്പോൾ കരയാതിരിക്കാൻ പറ്റത്തില്ല. നിർവാഹമില്ല, ചിരിക്കാൻ ഒരവസരവും ആ സിനിമയിലില്ല, ഒരു ഷോട്ട് പോലുമില്ല. ഞാൻ അയാളോട് യാചിച്ചു നോക്കി, തുടക്കത്തിലെങ്കിലും ഇവർ ചിരിച്ച് സന്തോഷത്തോടെ ഇരിക്കുവാണെന്ന് ഒന്ന് എടുത്തു കൂടെ.
'നമുക്ക് അവസാനം നോക്കിയിട്ട് എടുക്കാം ചേച്ചി' എന്ന് പറഞ്ഞു. അവസാനം ചോദിച്ചപ്പോൾ പറയുവാ, 'അതിനുള്ള സ്കോപ് ഈ സിനിമയിൽ ഇല്ലെന്ന്'. അതുകൊണ്ട് മാത്രമാണ്, അല്ലാതെ സ്ക്രിപ്റ്റ് ഇഷ്ടമല്ലാത്തതു കൊണ്ടല്ല. പൈസ കൂടുതൽ ചോദിച്ചത് എങ്ങനെയെങ്കിലും ഒന്ന് ഒഴിവാകണം എന്നോർത്താണ്. പക്ഷേ അയാൾ പടം ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യാൻ പറ്റും.
നമ്മൾ പെട്ടില്ലേ. അവസാനം എന്റെ ഭർത്താവ് പറഞ്ഞു, 'നിനക്ക് ഇത് എന്തിന്റെ കേടാ ?. 25 ലക്ഷം രൂപ സമ്മാനം കിട്ടിയ ഒരു കഥയുമായി ഒരു ചെറുപ്പക്കാരൻ, പുറകേ നടന്നിട്ട് നീ ഇങ്ങനെ കാണിച്ചാൽ നിഷേധം ആണെന്ന് പറയത്തില്ലേ ?'. ഞാൻ ആലോചിച്ചപ്പോൾ ശരിയാണല്ലോ ഭഗവാനേ. ആ പടത്തിന്റെ എല്ലാ ക്രെഡിറ്റും ക്രിസ്റ്റോയ്ക്ക് തന്നെയാണ്". - ഉർവശി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates