

തന്റെ മകൾക്ക് ഡിഡിഎച്ച് (ഡെവലപ്മെന്റൽ ഡിസ്പ്ലാസിയ ഓഫ് ദി ഹിപ്) എന്ന രോഗമുണ്ടെന്ന് വെളിപ്പെടുത്തി നടൻ വരുൺ ധവാൻ. ഇടുപ്പ് എല്ല് തെന്നിപ്പോകുന്ന ഒരു അവസ്ഥയാണിതെന്നും ഇത് കാരണം നല്ല രീതിക്ക് അവൾക്ക് നടക്കാനോ ഓടാനോ ഒന്നും കഴിയില്ലായിരുന്നുവെന്നും വരുൺ പറഞ്ഞു.
ബി എ മാൻ യാർ എന്ന ചാറ്റ്‌ഷോയിൽ സംസാരിക്കവേയാണ് വരുൺ ഇക്കാര്യം പറഞ്ഞത്. ചികിത്സയിലൂടെ കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും നടൻ പറഞ്ഞു. കുഞ്ഞിന് ഒരു വയസുള്ളപ്പോഴാണ് രോഗം കണ്ടെത്തിയതെന്നും വരുൺ കൂട്ടിച്ചേർത്തു.
"എന്റെ മകൾക്ക് ഡിഡിഎച്ച് ഉണ്ടെന്ന് കണ്ടെത്തി. ഈ അവസ്ഥയിൽ കുഞ്ഞിന്റെ ഒരു കാൽ മറ്റേ കാലിനേക്കാൾ ചെറുതായിരിക്കും. അവള്‍ക്ക് നേരെ നടക്കാനോ ഓടാനോ സാധിക്കില്ലായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ, ജനിക്കുമ്പോൾ മുതൽ തന്നെ ഈ അവസ്ഥയ്ക്ക് നല്ല ചികിത്സ ലഭിക്കുമെന്നും വരുൺ പറയുന്നു.
''ഇന്ത്യയിൽ, ആ രീതിയിലുള്ള ചികിത്സ എല്ലായിടത്തും ലഭ്യമല്ല. ഈ ഒരു അവസ്ഥയെ കൃത്യമായി മനസിലാക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ നമുക്കിവിടെയുണ്ട്. മകള്‍ ലാറയെ സംബന്ധിച്ച് രോഗം നേരത്തെ കണ്ടത്താനും ചികിത്സ വളരെ പെട്ടന്ന് ആരംഭിക്കാനും സാധിച്ചു. കുഞ്ഞിന് സര്‍ജറിയൊന്നും ചെയ്യേണ്ടി വന്നില്ല.
ആദ്യത്തെ ഒറ്റ നടപടിക്രമത്തിൽ തന്നെ ഇടുപ്പ് എല്ല് ശരിയായി. പക്ഷേ അവള്‍ക്കൊരു സ്‌പൈക്ക കാസ്റ്റ് ഇടേണ്ടി വന്നു. ഏകദേശം രണ്ടര മാസത്തോളം അവള്‍ ആ പ്ലാസ്റ്ററിന് ഉള്ളിലായിരുന്നു. ശരിക്കും പ്രയാസമായ ഒരു അവസ്ഥയായിരുന്നു അത്.
അനസ്‌തേഷ്യ നല്‍കി മയക്കി, എല്ലാം കഴിഞ്ഞതിന് ശേഷം അവള്‍ ഉണരുന്നത് ആ പ്ലാസ്റ്ററിന് ഉള്ളിലേക്കായികുന്നു. ഇപ്പോള്‍ പ്ലാസ്റ്റര്‍ മാറ്റി, അവള്‍ക്ക് ഭേദമായി. അതിനെക്കുറിച്ച് ഞാൻ ഒരു പുസ്തകം എഴുതാൻ ആഗ്രഹിക്കുന്നു. കുട്ടികളുടെ ചലനങ്ങൾ മാതാപിതാക്കൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കണമെന്നും കുട്ടിയുടെ വളർച്ചയുടെ ആദ്യ വർഷങ്ങളിൽ എന്തെങ്കിലും അസാധാരണത്വം സംശയിക്കുന്നുവെങ്കിൽ ഒരു ശിശുരോഗവിദഗ്ദ്ധനെ സമീപിക്കണമെന്നും" വരുൺ ധവാൻ പറഞ്ഞു.
ആരാധകരോട് തന്നെ സഹതാപത്തോടെ നോക്കരുതെന്നും വരുൺ പറഞ്ഞു. ഇന്ത്യയിൽ അധികമാർക്കും ഈ അവസ്ഥയെക്കുറിച്ച് അറിയാത്തതിനാലാണ് താൻ ഇത് പങ്കുവെച്ചതെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates