കരിയറിന്റെ തുടക്കകാലത്ത് മോഡലിങ് രംഗത്തു നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടൻ വിജയ് വർമ. പ്രഖർ ഗുപ്തയുടെ യൂട്യൂബ് ചാനലിലാണ് താനും കാസ്റ്റിങ് കൗച്ചിന് ഇരയാണെന്ന് വിജയ് വർമ തുറന്നുപറഞ്ഞത്. ഹൈദരാബാദിൽ അവസരങ്ങൾക്ക് വേണ്ടി അലഞ്ഞു നടന്നിരുന്ന സമയത്തായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.
മോഡലിങ് ചെയ്തിരുന്ന സമയത്ത് ഒരു മോഡൽ കോർഡിനേറ്ററിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് നടൻ വ്യക്തമാക്കി. "ഹൈദരാബാദിൽ ചെറിയ തോതിൽ മോഡലിങ് ഒക്കെ ചെയ്ത് വരുന്ന സമയമായിരുന്നു. ആ സമയത്താണ് ഞാനൊരു വിചിത്ര മോഡൽ കോർഡിനേറ്ററെ കണ്ടുമുട്ടിയത്.
അയാൾ എന്നോട് അല്പം മോശമായി പെരുമാറാൻ തുടങ്ങി. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചു. ഞാൻ ചോദിച്ചു, 'ബ്രോ, ഇത് എന്താണ്? നിങ്ങൾ എന്താണ് ചെയ്യുന്നത് ?'- എന്ന്. അപ്പോൾ തന്നെ ഞാൻ അയാളെ നിരുത്സാഹപ്പെടുത്തി. തുടക്കക്കാരനായിരുന്നതു കൊണ്ട് ആ സംഭവം എന്നെ ഏറെ നിരാശനാക്കി. എന്നാൽ അതിനെ നേരിടാൻ തന്നെ ഞാൻ തീരുമാനിക്കുകയായിരുന്നു.
അഭിനയമാണ് എനിക്ക് വേണ്ടതെങ്കിൽ, ഞാൻ അത് ചെയ്തേ മതിയാകൂ".- വിജയ് വർമ പറഞ്ഞു. പിന്നാലെ താൻ മോഡലിങ് വിട്ടു. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. എന്നാൽ അഭിനയത്തിലേക്കുള്ള വഴിയും എളുപ്പമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഹൈദരാബാദിലെ 'സൂത്രധാർ സ്‌കൂൾ ഓഫ് ആക്ടിങ്ങി'ൽ പ്രവേശനത്തിനായി സമീപിച്ചെങ്കിലും അവർ നിരസിച്ചു.
തുടർന്ന് പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അപേക്ഷിച്ചെങ്കിലും ആദ്യ അവസരത്തിൽ പ്രവേശനം ലഭിച്ചില്ല. എന്നാൽ രണ്ടാം ശ്രമത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടി.
അവിടെ രാജ്കുമാർ റാവു, ജയ്ദീപ് അഹ്‌ലാവത് തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം അഭിനയം പരിശീലിക്കാൻ സാധിച്ചുവെന്നും നടൻ ഓർത്തെടുത്തു. വിഭു പുരി സംവിധാനം ചെയ്ത 'ഗുസ്താഖ് ഇഷ്‌ക്' ആണ് വിജയ് വർമയുടേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates