

കൊച്ചി: ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ഇടപ്പള്ളിയിൽ വച്ചായിരുന്നു ചെകുത്താന് നേരെ ആക്രമണമുണ്ടായത്. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിച്ചു.
സംഭവത്തിൽ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി അജു ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ 'അമ്മ'യുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത 192, 296 (ബി) കെ പി ആക്റ്റ് 2011- 120 (0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച വിഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്.
അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയതിനെയാണ് ഇയാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. തുടർന്നാണ് സിദ്ദിഖ് പരാതി നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates