ആരാധകരുടെ ചോദ്യങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കും മറുപടിയുമായി സീരിയൽ താരം മേഘ്ന വിൻസെന്റ്. തന്റെ അച്ഛനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറയാൻ അമ്മ നിമ്മിക്കൊപ്പമാണ് താരം എത്തിയത്. അച്ഛനും അമ്മയും വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ് താമസിക്കുകയാണെന്നും ഇപ്പോൾ അച്ഛൻ ചെല്ലാനത്തുണ്ടെന്നുമായിരുന്നു താരത്തിന്റെ മറുപടി. തന്റെ യൂട്യൂബ് ചാനലായ മേഘ്നാസ് സ്റ്റുഡിയോ ബോക്സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
നിരവധി പേരാണ് അച്ഛനെക്കുറിച്ച് ചോദിച്ചുകൊണ്ട് മെസേജ് അയച്ചത് എന്നാണ് താരം പറയുന്നത്. അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. അദ്ദേഹത്തിന്റെ പേര് വിൻസെന്റ് എന്നാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞു. ഇപ്പോൾ ചെല്ലാനത്താണ് അദ്ദേഹം താമസിക്കുന്നത്. അവിടെ അടുത്തിടെ കടൽക്ഷോഭമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം സുരക്ഷിതനും സന്തോഷവാനുമാണ് എന്നായിരുന്നു മേഘ്ന പറഞ്ഞത്. തുടർന്ന് അമ്മയും മറുപടിയുമായി എത്തി. ഞങ്ങൾ വർഷങ്ങളായി വേർപിരിഞ്ഞ് കഴിയുകണെന്നും അദ്ദേഹം അവിടെയും ഞാൻ ഇവിടെയും സന്തോഷത്തോടെയിരിക്കുകയാണെന്നും അമ്മ പറഞ്ഞു. എന്നും ആരോഗ്യത്തോടെയും സന്തോഷത്തോടെയും അദ്ദേഹം ഇരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നവെന്നും കൂട്ടിച്ചേർത്തു.
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളുണ്ടായിട്ടും അതിനെയെല്ലാം എങ്ങനെയാണ് മനോധൈര്യത്തോടെ തരണം ചെയ്തത് എന്നായിരുന്നു മറ്റൊരു ചോദ്യം. പണ്ടൊക്കെ താൻ ഭയങ്കര പൊട്ടത്തിയായിരുന്നു, പിന്നീട് പലതും പഠിച്ച് മുന്നേറിയതാണ് എന്നാണ് താരം പറഞ്ഞത്. അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് സമയത്തെ തന്റെ വിവാദ പ്രസംഗത്തെക്കുറിച്ചും താരം പറയുന്നുണ്ട്. ‘‘നിങ്ങള്‍ ആ അരുവിക്കര പ്രസംഗമൊക്കെ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാവും ഞാനെത്ര വലിയ മണ്ടിയായിരുന്നെന്ന്. ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളായിരുന്നു. നമ്മളിങ്ങനെ പറ്റിക്കപ്പെടാനായി നിന്നു കൊടുത്താൽ ആരും വന്ന് എളുപ്പം പറ്റിച്ച് പോകും. ജീവിതത്തിൽ എന്തു വേണമെങ്കിലും സംഭവിക്കാം. പക്ഷേ നമുക്ക് രണ്ടു സാധ്യതകളുണ്ട്. ഒന്നല്ലെങ്കിൽ അവിടെ കിടക്കാം. അല്ലെങ്കിൽ എഴുന്നേറ്റു നിന്ന് മുന്നേറി കാണിക്കാം’’- മേഘ്ന പറഞ്ഞു.
വിവാഹ മോചിതയായതിന് പിന്നാലെ അഭിനയത്തിൽ സജീവമാവുകയാണ് താരം. ഇപ്പോൾ അമ്മയ്ക്കും അമ്മാമ്മയ്ക്കുമൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്. തമിഴ് സീരിയലും റിയാലിറ്റി ഷോയുമായി തിരക്കിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates