നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ വ്യാജ പ്രചരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായ വിഭോർ ആനന്ദിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകനാണെന്ന് അവകാശപ്പെടുന്ന ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സുശാന്തിന്റെ മരണത്തെക്കുറിച്ച് നിരവധി വ്യാജ കഥകളും ആരോപണങ്ങളുമാണ് പ്രചരിച്ചിരുന്നത്.
സുശാന്തിന്റെ മരണത്തെക്കുറിച്ച് മാത്രമല്ല താരത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തെക്കുറിച്ചും നിരവധി കെട്ടുകഥകൾ ഇയാളുണ്ടാക്കി. ദിഷ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നെന്നാണ് ഇയാൾ ആരോപിച്ചത്. നടൻ സൂരജ് പഞ്ചോളിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യയും ദിഷ കൊല്ലപ്പെട്ട അന്നു മലാഡിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തിരുന്നതായും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ജൂൺ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തിൽനിന്നു വീണു മരിച്ച നിലയിലാണ് ദിഷ സാലിയന്റെ മൃതദേഹം കണ്ടെത്തിയത്.
ദിഷയുടെ ഫ്ലാറ്റിൽ നടന്ന പാർട്ടിയിൽ സൂരജ് പഞ്ചോളി, അർബാസ് ഖാൻ, ആദിത്യ താക്കറെ, റിയ ചക്രവർത്തിയുടെ സഹോദരൻ തുടങ്ങി നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നുവെന്നു ട്വിറ്ററിൽ ഗൂഢാലോചന സിദ്ധാന്തം വ്യാപകമായി പ്രചരിച്ചിരുന്നു. പാർട്ടിക്കിടെ അവർ ദിഷയെ ബലാത്സംഗം ചെയ്യുകയും പതിനാലാം നിലയിലെ അവളുടെ ഫ്ലാറ്റിൽനിന്നു താഴേക്കു തള്ളിയിടുകയായിരുന്നു എന്നായിരുന്നു ആരോപണം. ഇത് വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അർബ്ബാസ് ഖാൻ അടക്കമുള്ളവർ പൊലീസിൽ പരാതി നൽകിയിരുന്നു.
വിഭോർ ആനന്ദ് സമാനമായ നിരവധി വ്യാജ സന്ദേശങ്ങൾ ട്വീറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും കഴുത്തിൽ ചങ്ങല കുരുക്കി സുശാന്തിനെ പ്രതിയോഗികൾ വകവരുത്തിയതാണെന്നും ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇയാളുടെ അക്കൗണ്ടിലൂടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി ഗൂഢാലോചനക്കഥകൾ പ്രസിദ്ധീകരിച്ചിരുന്നായി പൊലീസ് വെളിപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ മുംബൈയിൽ എത്തിച്ചു. സുശാന്തിന്റെ ദുരൂഹമരണത്തിന് പിന്നാലെ എൺപതിനായിരത്തിലധികം വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടെന്നും ഇവയിലൂടെ ഗൂഢാലോചനാക്കഥകൾ പ്രചരിക്കുന്നതായും മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
