ബിക്കിനി ധരിച്ചതിന് എന്നെ കൂട്ടബലാത്സംഗം ചെയ്യണമെന്നാണ് ആ സ്ത്രീ പറഞ്ഞത്, ഒരു പെൺകുട്ടിയുടെ അമ്മയുമാണ് അവർ; വിമർശനങ്ങൾക്കെതിരെ അലാന പാണ്ഡെ
ശരീരസൗന്ദര്യ സങ്കൽപങ്ങൾ മാറിമറിയുകയും ബോഡിപോസിറ്റിവിറ്റിയെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുകയും ചെയ്യന്നുണ്ടെങ്കിലും ഇപ്പോഴും മറ്റൊരാളുടെ വസ്ത്രധാരണത്തെയും ശരീരപ്രകൃതിയെയും വിമർശിക്കാൻ ആവേശം കാണിക്കുന്നവർ കുറവല്ല. സിനിമാതാരങ്ങളടക്കം പല സെലിബ്രിറ്റികളും ഇത്തരം വിചാരണകൾക്ക് സമൂഹമാധ്യമങ്ങളിൽ ഇരയാകാറുണ്ട്. ഇത്തരത്തിൽ തനിക്ക് ദിവസേന നേരിടേണ്ടിവരുന്ന വിമർശനങ്ങളെക്കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് മോഡലും ഇന്റർനെറ്റ് സെലിബ്രിറ്റിയുമായ അലാനാ പാണ്ഡെ.
തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ബിക്കിനി ചിത്രത്തിന് ഒരു സ്ത്രീ നൽകിയ കമന്റ് ചൂണ്ടിക്കാട്ടിയാണ് അലാന ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. ബിക്കിനി ധരിച്ചു നിൽക്കുന്നതിന്റെ പേരിൽ താൻ കൂട്ടബലാത്സംഗത്തിന് ഇരയാകണമെന്നായിരുന്നു ആ സ്ത്രീ കുറിച്ചതെന്ന് അലാനാ പറയുന്നു. തന്റെ അമ്മയെയും അച്ഛനെയും ടാഗ് ചെയ്തുകൊണ്ട് അവർ ആ കമന്റ് കണ്ടു എന്ന് ഉറപ്പാക്കുകയായിരുന്നു ആ സ്ത്രീ. കമന്റ് വായിച്ച് ഒരു നിമിഷം വിറച്ചുപോയ താൻ ഉടൻതന്നെ അവരെ ബ്ലോക്ക് ചെയ്യുകയായിരുന്നെന്നും അതിനാൽ സ്ക്രീൻഷോട്ട് എടുക്കാൻ സാധിച്ചില്ലെന്നും അലാന പറയുന്നു.
"അവരുടെ പ്രൊഫൈലിൽ നിന്ന് ആ സ്ത്രീ വിവാഹിതയും ഒരു പെൺകുട്ടിയുടെ അമ്മയുമാണെന്ന് കണ്ടു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസമുള്ള സ്ത്രീകളും ഇങ്ങനെയാണ് സംസാരിക്കുന്നത്. അവർ ഒരു ഡോക്ടറോ നഴ്‌സോ ആണെന്നാണ് ബയോയിൽ നിന്ന് മനസ്സിലായത്", അലാന കുറിച്ചു. മെലിഞ്ഞിരിക്കുന്നുവെന്നു പറഞ്ഞ് താൻ സ്ഥിരം വിമർശനങ്ങൾക്കിരയാകാറുണ്ടെന്ന് അലാന നേരത്തെയും പറഞ്ഞിട്ടുണ്ട്. താൻ വണ്ണം കുറഞ്ഞിരിക്കുന്നുവെന്നു കളിയാക്കുന്നവരുണ്ട്. താൻ പെർഫെക്റ്റല്ലെന്നും എങ്കിലും തന്റെ ശരീരത്തെ സ്‌നേഹിക്കുന്നുവെന്നും അലാന പറഞ്ഞു. സ്ത്രീകളെ ബോഡിഷെയിമിങ് ചെയ്യുന്നത് അവസാനിപ്പിക്കൂ എന്നും താരം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
