'വിവാഹസദ്യ സംഭാവനചെയ്തത് താനാണെന്നു പറഞ്ഞ് അയാള്‍ പണം പിരിച്ചു'; വെളിപ്പെടുത്തി നടിയുടെ അച്ഛന്‍

പൈസ വാങ്ങിയവര്‍ അത് തിരിച്ചുകൊടുത്ത് പരസ്യമായി ക്ഷമചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി
'വിവാഹസദ്യ സംഭാവനചെയ്തത് താനാണെന്നു പറഞ്ഞ് അയാള്‍ പണം പിരിച്ചു'; വെളിപ്പെടുത്തി നടിയുടെ അച്ഛന്‍
Updated on
1 min read

ടി മഹാലക്ഷ്മിയുടെ വിവാഹം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മകളുടെ കല്യാണത്തിന്റെ പേരും പറഞ്ഞ് ഒരാള്‍ പിരിവ് നടത്തിയെന്ന് വ്യക്തമാക്കി മഹാലക്ഷ്മിയുടെ അച്ഛനും മൃദംഗ വിദ്വാനുമായ സര്‍വ്വേശ്വരന്‍ ഗണേഷന്‍. ഫേയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിവാഹസദ്യ സംഭാവനചെയ്തത് താനാണ് എന്ന് പറഞ്ഞ് തങ്ങള്‍ അറിയാതെ പലരില്‍ നിന്നും പണം പിരിച്ചെന്നാണ് കുറിച്ചിരിക്കുന്നത്. ഇത് വളരെ വേദനയും വിഷമവും അപമാനവുമുണ്ടാക്കിയെന്നും സര്‍വ്വേശ്വരന്‍ പറയുന്നു. പൈസ വാങ്ങിയവര്‍ അത് തിരിച്ചുകൊടുത്ത് പരസ്യമായി ക്ഷമചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായി വന്നാല്‍ എല്ലാ തെളിവുകളോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുമെന്നും സര്‍വേശ്വരന്‍ പറയുന്നു.

സിനിമ സീരിയല്‍ താരമായ മഹാലക്ഷ്മി ഡിസംബറിലാണ് വിവാഹിതയായത്. വയനാട് സ്വദേശി നിര്‍മല്‍ കൃഷ്ണയായിരുന്നു വരന്‍. നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

എത്രയും സ്‌നേഹം നിറഞ്ഞ എന്റെ സുഹൃത്തുക്കളെ,

ഞങ്ങളുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയും അവരെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദിയും കടപ്പാടും സ്‌നേഹവും വിനയപുരസ്സരം അറിയിച്ചുകൊള്ളട്ടെ, ഒത്തിരി ആള്‍ക്കാരെ വിളിക്കാന്‍ വിട്ടുപോയി, മനപ്പൂര്‍വം അല്ലെന്നും സദയം ക്ഷമിക്കുമെന്നും വിശ്വസിക്കുന്നു.

ഈ സന്തോഷത്തോടൊപ്പം കല്യാണ ക്ഷണക്കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു സംഭാവനകള്‍ സ്വീകരിക്കുകയില്ലെന്നും. അത് ഞങ്ങള്‍ പാലിക്കുകയും ചെയ്തു. പക്ഷെ കല്യാണമണ്ഡപത്തില്‍വെച്ചുതന്നെ കുടുംബത്തിലെ ഞങ്ങള്‍ ആരുമറിയാതെ, ഞങ്ങളുടെ അനുവാദമില്ലാതെ
വിവാഹമംഗളകര്‍മത്തിലുണ്ടായിരുന്ന ഒരു വ്യക്തി ഞങ്ങള്‍ക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്നവിധത്തില്‍ വിവാഹസദ്യ സംഭാവനചെയ്തത് താനാണ് എന്ന് പറഞ്ഞു (ശരിക്കും കല്യാണസദ്യയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടും ഞാന്‍ തീര്‍ത്തിരുന്നു) പലരില്‍ നിന്ന് പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്റെ മുന്നില്‍ നാണംകെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഞങ്ങളിലാരുമറിയാതെ ഞങ്ങള്‍ക്കുണ്ടായിരിക്കുന്ന മാനഹാനിക്ക് ആരില്‍ നിന്നൊക്കെ അവര്‍ പൈസവാങ്ങിയിട്ടുണ്ടോ അവര്‍ക്കൊക്കെ തിരികെ നല്‍കി നിരുപാധികം ചെയ്തുപോയ തെറ്റിന് പരസ്യമായി മാപ്പു ചോദിക്കണമെന്ന് വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ആവശ്യമായി വന്നാല്‍ ഇതില്‍ കൂടുതല്‍ എല്ലാ തെളിവുകളോടും ഏതു മാധ്യമത്തിന് മുന്നില്‍ വന്നു എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ് ഇതില്‍ ഞാന്‍ പറഞ്ഞിരിക്കുന്നത് നൂറുശതമാനം ശരിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com