സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് കോടതി വിലക്ക്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് പകർപ്പവകാശലംഘനം ആരോപിച്ച് എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. സുരേഷ് ഗോപി കടുവാക്കുന്നേൽ കുറുവാച്ചനായി എത്തുന്ന ചിത്രത്തിന് കടുവയിലെ കഥാപാത്രങ്ങളുമായി സാമ്യമുണ്ടെന്നാണ് ജിനു എബ്രഹാമിന്റെ ആരോപണം.
കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹർജി ഭാഗം കോടതിയിൽ ഹാജരാക്കി. കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സമൂഹ മാധ്യമങ്ങളിലുൾപ്പടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സുരേഷ് ഗോപി ചിത്രത്തിന്റെ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. താന്‍ കടുവയ്ക്കായി എഴുതിയ കഥാപാത്രവുമായും രംഗങ്ങളുമായും സുരേഷ് ഗോപി ചിത്രത്തിന് സാമ്യം തോന്നിയതു കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അത്തരത്തിലുള്ള പകർപ്പവകാശലംഘനങ്ങളില്ലെങ്കിൽ ചിത്രവുമായി മുന്നോട്ടു പോകുന്നതിൽ പ്രശ്നമില്ലെന്നും ജിനു പറയുന്നു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരും മോഷൻ പോസ്റ്ററിൽ പറയുന്ന പൊലീസുകാരന്റെ പേരും തന്റെ തിരക്കഥയിലേതു പോലെ ആയതോടെയാണ് സംശയം ഉണ്ടായതെന്നും മനോരമയോട് ജിനു പറഞ്ഞു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് കടുവ നിർമ്മിക്കുന്നത്. ഇക്കൊല്ലം ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ചിത്രം സംവിധായകൻ ഷാജി കൈലാസിന്റെ മടങ്ങിവരവിന് കളമൊരുക്കുന്ന സിനിമ കൂടിയാണ്. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates