തിരുവനന്തപുരം: പുതിയ സിനിമ ‘എവിടെ’യുടെ പ്രചാരണ വീഡിയോയുടെ പേരിലുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ നടി ആശ ശരത് ഡിജിപിക്ക് പരാതി നല്‍കി. കൂട്ടായ്മയുടെ തീരുമാന പ്രകാരമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ആശ പറഞ്ഞു. എഡിറ്റഡ് വീഡിയോ ആണ് പ്രശ്നമുണ്ടാക്കിയത്. സ്ത്രീയായതു കൊണ്ടാണ് സംഘടിത ആക്രമണമുണ്ടായതെന്നും ആശ വ്യക്തമാക്കി.
സിനിമയ്ക്കായി താന്‍ പങ്കുവെച്ച വീഡിയോ വിവദമാക്കിയത് ബോധപൂര്‍വമാണെന്ന് ആശ ആരോപിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതുപോലുള്ള പ്രചാരണ രീതികള്‍ അവലംബിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് സാമൂഹിക മാധ്യമങ്ങളിൽ ആശാ ശരത്തിന്റെ ഫെയ്സ്ബുക്ക് വീഡിയോ വൈറലാകുന്നത്. ഇതിനെതിരെ നടിക്കെതിരെ ഒരു അഭിഭാഷകൻ കേസ് കൊടുത്തിരുന്നു. സിനിമ പ്രൊമോഷൻ എന്ന പേരിൽ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് അഭിഭാഷകൻ ശ്രീജിത്ത് പെരുമന എന്ന വ്യക്തി പരാതി നൽകിയത്.
കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭർത്താവിനെ കാണുന്നില്ലെന്നു പറഞ്ഞാണ് ആശ ശരത്തിന്റെ വീഡിയോ വന്നത്. ആദ്യം പലരും കരുതിയത് വീഡിയോ യഥാർഥമാണെന്നാണ്. പലരും അങ്ങനെ കമന്റ് ചെയ്യുകയും ചെയ്തു. ‘എവിടെ പ്രമോഷൻ വീഡിയോ’ എന്നു തലക്കെട്ട് ഉണ്ടായിരുന്നെങ്കിലും കൂടുതൽ ആളുകളും അതു പിന്നീടാണ് ശ്രദ്ധിച്ചത്.
വീഡിയോയുടെ തുടക്കത്തിൽ 'എവിടെ' എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ വീഡിയോ ആണെന്ന് കൃത്യമായി പറയുന്നുണ്ട്. വീഡിയോ അവസാനിക്കുന്നതും, ചിത്രത്തിന്‍റെയും സംവിധായകന്‍റെയും പേര് വച്ചാണ്. ചിലർ ഇത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണ്. അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് ആശ പറയുന്നു.
കട്ടപ്പന പൊലീസ് സ്റ്റേഷൻ എന്ന് ആ വീഡിയോയിൽ പരാമർശിക്കാൻ കാരണമുണ്ട്. ആ സിനിമയുമായി ബന്ധപ്പെട്ടതാണ് പൊലീസ് സ്റ്റേഷൻ എന്നതിനാലാണ് പേര് പരാമർശിച്ചത്. ഇതിന്‍റെ പേരിൽ തനിക്കെതിരെ ആരെങ്കിലും കേസ് നൽകിയതായി അറിയില്ലെന്നും അവർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates