'ഹൈസ്‌കൂള്‍ കുട്ടികളോടൊപ്പം അതേ ചുറുചുറുക്കോടെ എന്റെ അമ്മയും'; അമ്മയുടെ നൃത്തം കണ്ട് അമ്പരന്ന് നീരജ് മാധവ്

സിനിമ തിരക്കിലേക്ക് കടന്നപ്പോള്‍ അമ്മ നര്‍ത്തകിയാണെന്ന കാര്യം തന്നെ മറന്നു
'ഹൈസ്‌കൂള്‍ കുട്ടികളോടൊപ്പം അതേ ചുറുചുറുക്കോടെ എന്റെ അമ്മയും'; അമ്മയുടെ നൃത്തം കണ്ട് അമ്പരന്ന് നീരജ് മാധവ്
Updated on
2 min read

ര്‍ത്തകിയായ അമ്മയെക്കുറിച്ചുള്ള വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് നടന്‍ നീരജ് മാധവ്. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ സ്റ്റേജ് പെര്‍ഫോര്‍മന്‍സ് കണ്ട് അമ്പരന്നുപോയെന്നാണ് താരം പറയുന്നത്. സ്‌കൂള്‍ യുവജനോത്സവം മുതല്‍ തന്നെ നീരജിന്റെ അമ്മ ലത നൃത്തത്തില്‍ സമ്മാനങ്ങള്‍ വാങ്ങിയിരുന്നെന്നും പിന്നീട് വിവാഹശേഷം തന്റെയും അനിയന്റേയും വരവോടെ നൃത്തലോകത്തുനിന്ന് താത്കാലികമായി വിരമിക്കുകയായിരുന്നു. ഇടയ്ക്ക് താന്‍ ഭരതനാട്യം പഠിക്കാന്‍ പോയപ്പോള്‍ അമ്മയും കൂടെ വന്നു. തന്റെ അരങ്ങേറ്റത്തിന് അമ്മയും ഒരു പദം അവതരിപ്പിച്ചു എന്നാണ് നീരജ് കുറിക്കുന്നത്. 

പിന്നീട് സിനിമ തിരക്കിലേക്ക് കടന്നപ്പോള്‍ അമ്മ നര്‍ത്തകിയാണെന്ന കാര്യം തന്നെ മറന്നു. മഹാനവമി ദിനത്തില്‍ അമ്മ വേദിയില്‍ ചുവടുവെച്ചപ്പോള്‍ അമ്പരന്നുപോയെന്നാണ് നീരജ് പറയുന്നത്. ഹൈസ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം അതേ ചുറുചുറുക്കോടെ ഒരു തവണ പോലും അടവും താളവും പിഴക്കാതെ അഴകോടെ അമ്മ നൃത്തമാടി. തന്റെ ഭാര്യ ദീപിതിയും അമ്മയും നൃത്തംകണ്ട് അമ്പരന്നു. ഭരണനാട്യ വേഷത്തില്‍ നില്‍ക്കുന്ന അമ്മയൊടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. 

നീരജിന്റെ പോസ്റ്റ് വായിക്കാം

അമ്മയുടെ ഭരതനാട്യം പെര്‍ഫോമന്‍സ് കുറെ നാളുകള്‍ക്കു ശേഷമാണ് നേരില്‍ കാണാന്‍ തരപ്പെട്ടത്! തീര്‍ത്തും മനസ്സ് നിറഞ്ഞ ഒരനുഭവമായിരുന്നു അത്. ഇടയ്‌ക്കെപ്പഴോ അമ്മ ഇത്ര നല്ലൊരു നര്‍ത്തകിയായിരുന്നു എന്ന കാര്യം മറന്നുപോയോ എന്ന് ഞാന്‍ സ്വയം ചോദിച്ചു. പറയുവാന്‍ കുറച്ചധികമുണ്ട്.

പണ്ട് സ്‌കൂള്‍ യുവജനോത്സവം മുതല്‍ക്കു തന്നെ സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള അമ്മ പിന്നീട് വിവാഹ ശേഷം എന്റെയും, പിറകെ അനിയന്റെയും കടന്നുവരവോടുകൂടി നൃത്തലോകത്തു നിന്ന് താത്കാലികമായി ഒന്ന് വിരമിച്ചു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയൊന്നുമായിരുന്നില്ല, അച്ഛനാണെങ്കില്‍ അമ്മ ഡാന്‍സ് ചെയ്യുന്നത് ബഹുതാല്പര്യമായിരുന്നു താനും. പക്ഷേ എന്നെയും അനിയനെയും വളര്‍ത്തിയെടുക്കല്‍ അത്ര എളുപ്പമുള്ള ഒരു പരിപാടി ആയിരുന്നില്ല. എന്തായാലും ഞങ്ങളെ ഡാന്‍സും ചെണ്ടയുമൊക്കെ പഠിപ്പിച്ചു അതിലൂടെ അവര്‍ ആനന്ദം കണ്ടെത്തിപ്പോന്നു.

പിന്നീട് സ്‌കൂളില്‍ ടീച്ചര്‍ ആയി പ്രവേശിച്ചതിന് ശേഷം, കെമിസ്ട്രി ആയിരുന്നു അമ്മയുടെ സബ്ജക്ട്, ഒരു നേരമ്പോക്കെന്ന വണ്ണം എന്നോടൊപ്പം വീണ്ടും നൃത്തം പഠിക്കാന്‍ ചേര്‍ന്നു. കലാമണ്ഡലം സരസ്വതി ടീച്ചറുടെയും അവരുടെ മകള്‍ അശ്വതി ടീച്ചരുടെയും അടുത്ത് ഞങ്ങള്‍ ഭരതനാട്യം അഭ്യസിച്ചു. എന്റെ അരങ്ങേറ്റത്തിന് ഗുരുവായൂരില്‍ വെച്ചു അമ്മയും ഒരു പദം അവതരിപിച്ചു. സ്‌കൂള്‍ കഴിഞ്ഞു കോളേജ്ത്തിയപ്പോള്‍ എന്റെ താല്പര്യം ഹിപ്‌ഹോപിലേക്കും മറ്റു ംലേെലൃി ശൈലികളിലേക്കും തിരിഞ്ഞു, അമ്മ വീണ്ടും ഒറ്റയ്ക്കായി. എങ്കിലും ഒറ്റയ്ക്കുള്ള പോരാട്ടം നിര്‍ത്തിയില്ല കേട്ടോ. സമയം കിട്ടുമ്പോഴൊക്കെ നൃത്തം പഠിക്കുകയും പഠിപ്പിക്കുകയും ഏതാനും ചില വേദികളില്‍ അവതരിപ്പിക്കുകയും ചെയ്ത് പോന്നു.

ഞാന്‍ സിനിമയില്‍ എത്തി സ്വല്പം തിരക്കിലായ ശേഷം വീട്ടിലേക്കുള്ള വരവ് നന്നേ കുറഞ്ഞു. അമ്മ ടീച്ചറായിരുന്ന സ്‌കൂളിലും മറ്റും എന്തെങ്കിലും പരിപാടിക്ക് പെര്‍ഫോം ചെയുന്ന ഫോട്ടോയൊക്കെ ഇടയ്ക് വാട്‌സാപ്പില്‍ അയച്ചുതരും, ഞാന്‍ കൊള്ളാമെന്നും പറയും. ഈയിടെ വീട്ടില്‍ ചെന്നപ്പോള്‍ സ്‌കൂള്‍ വിട്ടു വന്നു ചായ കുടിച്ചയുടനെ ഡാന്‍സ് ക്ലാസ്സിലേക്ക് ധൃതിപ്പെട്ട് ഓടുകയായിരുന്നു അമ്മ. ചോദിച്ചപ്പോള്‍ ദീപ്തി എന്നൊരു പുതിയ ടീച്ചറുടെ അടുക്കല്‍ ഇപ്പോള്‍ നൃത്തം പഠിക്കുന്നുണ്ടെന്നും അടുത്ത മാസം അവരുടെ വര്ഷകത്തിന് പെര്‍ഫോം ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ രാപകല്‍ പ്രാക്റ്റീസ് ആണെന്ന് ചിരിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു. പിന്നീട് ബോംബെയിലായിരുന്നപ്പോള്‍ ഫോണില്‍ വിളിച്ചു പരിപാടി കാണാന്‍ നീയെന്തായാലും വരണമെന്ന് അമ്മ പറഞ്ഞു. ഞാനും ഓര്‍ത്തു എത്ര കാലമായി അമ്മ സ്‌റ്റേജില്‍ പെര്‍ഫോം ചെയ്തു കണ്ടിട്ട്, എന്തായാലും പോവാന്‍ തന്നെ തീരുമാനിച്ചു.

അങ്ങനെ ഇന്നലെ കുടുംബ സമേതം പരിപാടി കാണാന്‍ ചെന്നു. ബാക്ക്‌സ്‌റ്റേജില്‍ കുട്ടികളെ പോലെ ആവേശത്തുടിപ്പില്‍ നില്‍ക്കുന്ന അമ്മയെ കണ്ടപ്പോള്‍ വല്ലാത്ത കൗതുകം തോന്നി. പിന്നീട് വേദിയില്‍ വന്ന് ചുവട് വെച്ചപ്പോള്‍ ഞാന്‍ തികച്ചും അമ്പരന്നു. ഒപ്പമുണ്ടായിരുന്ന ഹൈസ്‌കൂള്‍ കുട്ടികളോടൊപ്പം അതേ ചുറുചുറുക്കില്‍ അമ്മ ഉത്സാഹിച്ചു ചുവടുവച്ചു. ഒരു തവണ പോലും അടവും താളവും പിഴക്കാതെ, അഴകോടെ...കണ്ടുകൊണ്ടിരിക്കെ എന്റെ ഭാര്യ ദീപ്തി ചെവിയില്‍ പറഞ്ഞു, 'ഒരു രക്ഷയുമില്ല, she's too good!' ശേഷം വേദിയില്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ എന്റെ തൊണ്ടയിടറി, വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ പാടു പെട്ടു, ഒടുവില്‍ ഞാനിങ്ങനെ പറഞ്ഞു നിര്‍ത്തി... ' ഞാനധികമൊന്നും പറയുന്നില്ല, കാരണം ഞാന്‍ ഇവിടെ അപ്രസക്താനാണ്, ഇതെന്റെ വേദിയല്ല...അമ്മയുടെ വേദിയാണ്!' ഇത് കേട്ട് കൊണ്ട് സ്‌റ്റേജിന്റെ സൈഡ് കാര്‍ട്ടനു പിറകില്‍ കോസ്ട്യുമും മേക്കപ്പുമൊക്കെ അണിഞ്ഞ് സുന്ദരികുട്ടിയായി എന്റെ അമ്മ നിറകണ്ണുകളോടെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com