കുവൈത്ത് സിറ്റി: ഭക്ഷ്യയോഗ്യമല്ലാത്ത 10 ടൺ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതായി കുവൈത്തിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതർ അറിയിച്ചു. പ്രാദേശിക മത്സ്യ മാർക്കറ്റിൽ വിൽപ്പനക്കായി എത്തിച്ച മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഷർഖ് മാർക്കറ്റിന് സമീപം ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നാല് റഫ്രിജറേറ്റഡ് ട്രക്കുകളിലാണ് പഴകിയ മത്സ്യം കടത്താൻ ശ്രമിച്ചത്. പരിശോധനയുടെ ഭാഗമായി ഈ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിയമലംഘനങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും ബന്ധപ്പെട്ട പ്രതികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കേടായ മത്സ്യങ്ങളുടെ വിപണനം തടയുന്നതിന്റെ ഭാഗമായി തുടർന്നും പരിശോധനകൾ നടത്തുമെന്നും,കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പൊതു ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ നിരന്തരമായി ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടികളെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates