കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ വ്യാപക പരിശോധന തുടരുന്നു. അനധികൃതമായി രാജ്യത്ത് തുടർന്ന 258 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന മദ്യ നിർമ്മാണകേന്ദ്രങ്ങളും അടച്ചു പൂട്ടി. ഫസ്റ്റ് ഡപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്തിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടക്കുന്നത്. അതിനിടെ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ ദൂരൂഹ സാചര്യത്തിൽ കണ്ടെത്തിയാതായി കുവൈത്ത് അധികൃതർ അറിയിച്ചു.
പ്രവാസികളായ നിരവധിപ്പേർ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നതായും ഇവർ മദ്യം നിർമ്മിക്കുന്നത് അടക്കമുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും അധികൃതർ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് നിയമ നടപടികൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.
പ്രവാസികൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ രാത്രി വൈകിയും പരിശോധനകൾ നടത്തുന്നുണ്ട്. റസിഡൻസ് പെർമിറ്റ് പുതുക്കാത്തവർ, തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയവർ എന്നിവർക്കതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ ഗവർണറേറ്റുകളിൽ നടന്ന പരിശോധനകളിൽ പിടിയിലായ 258 പ്രവാസികൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ ജഹ്‌റ എന്ന പ്രദേശത്ത് നിന്നും കണ്ടെത്തിയതായി കുവൈത്ത് അധികൃതർ അറിയിച്ചു. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. മദ്യ ദുരന്തവുമായി ബന്ധപ്പെട്ട സ്ഥലം ആയതു കൊണ്ട് ഇരുവരുടെയും മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ ചികിത്സ തേടാൻ മടിക്കരുത് എന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ വിഷമദ്യം കഴിച്ച് മലയാളികൾ ഉൾപ്പെടെ 23 പേരാണ് മരിച്ചത്. ചികിത്സയിൽ കഴിയുന്ന 160 പേരിൽ ഇരുപതിലധികം പേർക്കും കാഴ്ച നഷ്ടപ്പെട്ടു. 30 പേർ ഗുരുതരാവസ്ഥയിലാണ് എന്നും റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
