മനാമ: വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടർന്ന 89 പ്രവാസികളെ ബഹ്റൈൻ നാടുകടത്തി. അനധികൃതമായി കഴിയുന്ന തൊഴിലാളികളെ കണ്ടെത്താൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ രാജ്യവ്യാപക പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ബഹ്റൈനിൽ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താൻ ആഴ്ചതോറും പരിശോധനകൾ നടത്തി വരുന്നുണ്ട്. ജൂലൈ 13 മുതൽ 19 വരെ 1117 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിലൂടെ 12 പേരെ കണ്ടെത്തിയതായും അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരി മുതൽ 84,058 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. അതിൽ 3257 നിയമലംഘനങ്ങൾ കണ്ടെത്തുകയും 9962 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്‌തു.
രാജ്യത്ത് താമസിക്കുന്ന പ്രവാസികൾ വിസ,തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധനകൾ നടത്തുന്നത്.
ഇതിലൂടെ പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും ജീവിത നിലവാരം ഉയർത്താനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ www.Imra.gov.bh വെബ്സൈറ്റിലൂടെയോ, തവാസുൽ പ്ലാറ്റ്ഫോം വഴിയോ, 17506055 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates