അബുദാബി: അപകടസ്ഥലങ്ങളിൽ അനാവശ്യമായി തിരക്ക് കൂട്ടുന്നവർക്ക് കനത്ത പിഴ ഏർപ്പെടുത്തുമെന്ന് അബുദാബി പൊലീസ്. രക്ഷാപ്രവർത്തകരുടെ ജോലിക്ക് തടസ്സമാകുന്ന തരത്തിൽ ആളുകൾ കൂട്ടം കൂടി നിന്നാൽ ആയിരം ദിർഹം പിഴ ഈടാക്കും.
അപകട സ്ഥലങ്ങളിൽ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അബുദാബി സിവിൽ ഡിഫൻസും പൊലീസ് സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് അപകട സ്ഥലത്തേക്ക് എത്താൻ പൊതുജനങ്ങൾ വഴിയൊരുക്കണം. പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാനും കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനും രക്ഷാപ്രവർത്തകർക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തേണ്ടി വരും.
ഈ ഘട്ടത്തിൽ കാൽനടക്കാർ അടക്കമുള്ളവർ സംഭവ സ്ഥലത്ത് കൂടി നിൽക്കുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടും.
അപകട സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗത തടസ്സത്തിന് കാരണമാകും. രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ സംഭവ സ്ഥലത്ത് എത്താൻ വൈകുന്നത് കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കും.
ഇത് ഒഴിവാക്കാൻ ജനങ്ങൾ സഹകരിക്കണം. അപകടങ്ങളുണ്ടായ സ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കാൻ പാടില്ല. അപകടത്തിൽ പരിക്കേറ്റവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates