

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്നു നടക്കും. അറഫാ സംഗമത്തിനായി ലക്ഷക്കണക്കിന് തീർഥാടകർ ഇന്ന് പുണ്യഭൂമിയിൽ ഒത്തുചേരും. മിനായിൽ പ്രാർഥനയിലും ധ്യാനത്തിലും കഴിഞ്ഞവർ ചൊവ്വാഴ്ച പുലർച്ചെ മുതൽ അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.
‘ഹജ്ജ് എന്നാൽ അറഫയാണ്’ എന്ന് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞ ദിനമാണിത്. ഉച്ചയ്ക്ക് മുമ്പായി മുഴുവൻ ഹാജിമാരും അറഫയിൽ പ്രവേശിക്കും. പ്രവാചകൻ മുഹമ്മദ് നബി വിടവാങ്ങൽ പ്രസംഗം നടത്തിയ അറഫാ മൈതാനത്ത്, പാപമോചന പ്രാർഥനകളുമായി സൂര്യാസ്തമയം വരെ തീർഥാടകർ ചെലവഴിക്കും.
സൂര്യാസ്തമയത്തിനു ശേഷം തീർഥാടക ലക്ഷങ്ങൾ അറഫയിൽ നിന്നും തൊട്ടടുത്ത പുണ്യസ്ഥലമായ മുസ്ദലിഫയിലേക്ക് നീങ്ങും. ഇന്ന് രാത്രി മുസ്ദലിഫയിലാണ് തീർഥാടകർ കഴിയുക. ബുധനാഴ്ച രാവിലെ മുതൽ ജംറകളിൽ പിശാചിന്റെ പ്രതീകങ്ങൾക്ക് നേരേയുള്ള കല്ലേറു കർമം ആരംഭിക്കും.
കല്ലേറ് കർമം, ബലി കർമം, തലമുടി മുറിക്കൽ, മക്കയിലെ കഅബയെ വലംവെക്കൽ തുടങ്ങിയ ചടങ്ങുകൾ നാളെ മുതൽ ആരംഭിക്കും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി ജംറ കർമങ്ങൾ പൂർത്തിയാക്കുന്നതോടെ വിശുദ്ധ ഹജ്ജ് തീർഥാടനത്തിന് പരിസമാപ്തിയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates