മനാമ: കാർ വർക്ക് ഷോപ്പിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ച സംഭവത്തിൽ സൂപ്പർവൈസർ കുറ്റക്കാരൻ ആണെന്ന് ബഹ്‌റൈൻ കോടതി. തൊഴിലാളികളുടെ മേൽനോട്ട ചുമതല ഉണ്ടായിരുന്ന സൂപ്പർവൈസറെ മൂന്നുമാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. കാറ്റ് നിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചാണ് പാകിസ്ഥാൻ പൗരനായ യുവാവ് മരിച്ചത്.
കഴിഞ്ഞവർഷമാണ് സംഭവം നടന്നത്.വർക്ക് ഷോപ്പിലെ മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു 21 കാരനായ യുവാവ്. ഇയാൾക്ക് ടയറിൽ കാറ്റ് നിറയ്ക്കാൻ പരിശീലനം ലഭിച്ചിരുന്നില്ല. സൂപ്പർവൈസറുടെ അനുമതിയില്ലാതെ ഇയാൾ ടയറിൽ കാറ്റ് നിറയ്ക്കാൻ ആരംഭിച്ചു. തുടർന്ന് ടയർ പൊട്ടിത്തെറിക്കുകയും അപകടത്തിൽ യുവാവ് മരിക്കുകയുമായിരുന്നു.
സംഭവത്തെത്തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്ത് എത്തുകയും വിശദമായ പരിശോധനകൾ നടത്തുകയും ചെയ്തു. യുവാവിന്റെ നെറ്റിയിൽ ആഴത്തിൽ ഉണ്ടായ മുറിവാണ് മരണ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാൽ അനുമതി നൽകാതെയാണ് യുവാവ് ടയറിൽ കാറ്റ് നിറച്ചതെന്നും അത് കൊണ്ട് ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആകില്ലെന്നും ബഹ്‌റൈൻ പൗരൻ കോടതിയിൽ വാദിച്ചു.
പക്ഷെ,ഇത്തരം അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്ന 'വീൽ കേജ്' സംവിധാനം സ്ഥാപനത്തിൽ ഇല്ലായിരുന്നു എന്ന് പ്രതി സമ്മതിച്ചു. മേൽ കോടതിയിൽ നടപടികൾ തുടരുന്നതിനാൽ പ്രതിക്ക് 100 ദിനാറിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates