ദുബൈ: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയെ മലയാളികൾ ഒരിക്കലും മറക്കില്ല. സയനൈഡ് ഉപയോഗിച്ച് ഒരു കുടുംബത്തിലെ ആറ് പേരെയാണ് ആ സ്ത്രീ കൊലപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ് സമാനമായ ഒരു കൊലപാതക പരമ്പര ഇറാനിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു സ്ത്രീ 22 വർഷത്തിനിടെ അവരുടെ 11 ഭർത്താക്കന്മാരെ കൊലപ്പെടുത്തി എന്നും ഇതുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ ആരംഭിച്ചതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെ 'കറുത്ത വിധവ' എന്നാണ് ഇറാൻ മാധ്യമങ്ങൾ ഇവരെ വിശേഷിപ്പിക്കുന്നത്. കുൽതും അക്ബരി എന്നാണ് ഈ സ്ത്രീയുടെ പേര്. ഭർത്താക്കന്മാരെ കൊന്ന ശേഷം അവരുടെ പണവും സ്വത്തും കൈവശപ്പെടുത്തുക ആയിരുന്നു ഇവരുടെ ലക്ഷ്യം.
2000-ത്തിലാണ് അക്ബറിയുടെ കൊലപാതക പരമ്പര ആരംഭിക്കുന്നത്. പ്രത്യേക മാനദണ്ഡങ്ങളിലൂടെയാണ് ഇവർ ഇരകളെ തെരഞ്ഞെടുത്തിരുന്നത്. വളരെ പ്രായം ചെന്ന അസുഖബാധിതരായ ആളുകളെ ഇവർ കണ്ടെത്തും.
അവർക്ക് നിറയെ സ്വത്തും പണവും ഉണ്ടോയെന്ന് പരിശോധിക്കും. തുടർന്നാണ് ഇവർ ഇരകളെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിച്ച വിവരം ബന്ധുക്കളെ അറിയിക്കാതിരിക്കാനുള്ള ശ്രമവും ഇവർ നടത്തും.
കൊലപാതകത്തിനായി ഇവർ വലിയ ഒരു തയ്യാറെടുപ്പ് നടത്തും. ആദ്യം ഭർത്താക്കന്മാരുടെ അസുഖങ്ങളുമായി ബന്ധപ്പെട്ട് മരുന്നുകൾ മനസിലാക്കിയ ശേഷം അവയിൽ ചെറിയ രീതിയിൽ വിഷം ചേർത്ത് നൽകും. പ്രമേഹ ഗുളികകൾ, ലൈംഗിക ഉത്തേജക മരുന്നുകൾ, മദ്യം എന്നിവയിൽ ആണ് പ്രധാനമായും വിഷം നൽകികൊണ്ടിരുന്നത്.
ക്രമേണ ഭർത്താക്കന്മാരുടെ ശരീരത്തിൽ വിഷം വ്യാപിച്ചു ഇവർ മരണത്തിന് കീഴടങ്ങും. പെട്ടെന്നുള്ള മരണം അല്ലാത്തതിനാൽ ബന്ധുക്കൾക്കും സംശയം തോന്നിയില്ല. ഒടുവിൽ സ്വത്തും പണവുമായി ഈ സ്ത്രീ മടങ്ങി പോകുകയും ചെയ്യും. അടുത്ത കല്യാണത്തിനുള്ള ആളെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്യും.
2023-ൽ ആണ് അവർ അവസാന കൊലപാതകം നടത്തിയത്. അസീസൊല്ല ബാബേയ് എന്നായിരുന്നു ഇരയുടെ പേര്. ഇയാളുടെ മക്കൾക്ക് തോന്നിയ സംശയമാണ് അക്ബറിയെ കുടുക്കിയത്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മകൻ പൊലീസിനെ സമീപിച്ചിരുന്നു.
അപ്പോഴാണ് ഇവരുടെ ഒരു ബന്ധു അടുത്തിടെ ബാബേയ് മറ്റൊരു കല്യാണം കഴിച്ചിരുന്നു എന്ന വിവരം മകനെ അറിയിക്കുന്നത്. അവരുമായി ബന്ധപെട്ടു നടത്തിയ അന്വേഷത്തിലാണ് കൊലപാതക പരമ്പരയുടെ ചുരുൾ അഴിയുന്നത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ 11 പുരുഷന്മാരെ കൊന്നതായും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതായും അക്ബരി പറഞ്ഞു. ഇതോടെ ഇവരുടെ മറ്റു ഭർത്താക്കന്മാരുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും തുടർന്ന് അവർ കേസിൽ കക്ഷി ചേരുകയും ചെയ്തു. ഇറാൻ കോടതിയിൽ ഈ കേസിന്റെ വാദം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകങ്ങൾ ഇവർ ചെയ്‌തെന്ന് സമ്മതിച്ച സ്ഥിതിക്ക് ഇസ്ലാമിക നിയമങ്ങൾ അനുസരിച്ചു പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
എന്നാൽ പ്രതിയുണ്ട് മാനസിക നില പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പാടുള്ളൂ എന്ന് പ്രതിയുടെ അഭിഭാഷകനും കോടതിയിൽ വാദിച്ചു. എല്ലാ കേസിലും വിശദമായി വാദം കേട്ടതിന് ശേഷം വിധി പറയാമെന്ന് കോടതി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
