

ദുബൈ: മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ യുവതിയെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി. 27കാരിയായ അറബ് യുവതിക്കെതിരെയുള്ള കേസിലാണ് കോടതി വിധി. ഇതിന് പുറമെ 5,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി വിധിയിലുണ്ട്.
അപ്പാർട്ട്മെന്‍റിന്‍റെ വാതിൽ തുറക്കാൻ സാധിക്കുന്നില്ലെന്നും അടിയന്തരമായി മെഡിക്കൽ സഹായം വേണമെന്നും ഇവർ ദുബൈ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. അതിവേഗം അപ്പാർട്ട്മെന്‍റിൽ എത്തിയ പൊലീസ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി.
റൂമിലുണ്ടായിരുന്ന യുവതി പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുന്നത് കണ്ട ദുബൈ പൊലീസിന് സംശയം തോന്നി. ഇവരെ കസ്റ്റഡിയിൽ എടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു.
പരിശോധന ഫലത്തിൽ യു എ ഇയിൽ നിരോധിച്ച മയക്കുമരുന്ന് യുവതി ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി യുവതി സമ്മതിച്ചു. ആദ്യമായാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്നും അതിനുശേഷമുണ്ടായ സംഭവങ്ങൾ ഓർമയില്ലെന്നും ഇവർ പൊലീസിന് മൊഴി നൽകി.
കേസ് കോടതിയിൽ എത്തിയപ്പോൾ മയക്കുമരുന്ന് ഉപയോഗത്തിന് 5,000 ദിർഹം പിഴ അടയ്ക്കാൻ ഉത്തരവിട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായ ശിക്ഷാ നടപടി വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അപ്പീൽ കോടതി നാടുകടത്താൻ ഉത്തരവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates