ദുബൈ: അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ഡ്രൈവറെ ദുബൈ പൊലീസ് പിടികൂടി. ഇയാളുടെ വാഹനം പൊലീസ് അനുമതി ഇല്ലാതെ റിപ്പയർ ചെയ്ത വർക്ക്ഷോപ്പ് ഉടമയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവർക്കുമെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പ്രതി വാഹനം നിർത്താനോ,അപകടവിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാനോ തയ്യാറായില്ല. പകരം ഒരു വർക്ക്ഷോപ്പിൽ എത്തി അപകടത്തിൽപ്പെട്ട വാഹനം റിപ്പയർ ചെയ്തു.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് വാഹനം നന്നാക്കിയതെന്ന് ദുബൈ പൊലീസ് കണ്ടെത്തി. യു എ ഇയിലെ നിയമം അനുസരിച്ച് അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ പൊലീസ് അനുമതിയില്ലാതെ റിപ്പയർ ചെയ്യാൻ പാടില്ല. ഈ നിയമം പാലിക്കാത്തനിനാണ് വർക്ക്ഷോപ്പ് ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.
അപകടം സംഭവിച്ചാൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ സ്ഥലത്ത് നിന്നും ഡ്രൈവർമാർ രക്ഷപെടുന്നത് വലിയ കുറ്റമാണ്. അപകടമുണ്ടായ വിവരം ഡ്രൈവർമാർ മൂന്ന് മണിക്കൂറിനുള്ളിൽ അധികാരികളെ അറിയിക്കണമെന്നും നിയമമുണ്ട് ഇതൊന്നും പ്രതി പാലിച്ചിരുന്നില്ല എന്ന് ട്രാഫിക് പ്രോസിക്യൂഷൻ തലവൻ അഡ്വക്കേറ്റ് ജനറൽ കൗൺസിലർ സലാ ബു ഫാറൂഷ അൽ ഫലാസി പറഞ്ഞു.
ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാൻ ഡ്രൈവർമാർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും, റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates