ദുബൈ: മയക്കുമരുന്ന് അടങ്ങിയ പാഴ്‌സൽ വാങ്ങാനായി സുഹൃത്തിന്റെ പാസ്പോർട്ട് കോപ്പി ഉപയോഗിച്ച സംഭവത്തിൽ പ്രതിയായ യുവതിക്ക് തടവ് ശിക്ഷ. ഏഷ്യൻ വംശജയായ യുവതിയെ മൂന്നു മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ദുബൈ ക്രിമിനൽ കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്തണമെന്നും ഉത്തരവിൽ പറയുന്നു. കുറ്റകൃത്യത്തിൽ സുഹൃത്തായ വ്യക്തിക്ക് പങ്കില്ലെന്ന് കണ്ടെത്തിയ കോടതി ഇയാളെ വെറുതെ വിടാനും നിർദേശം നൽകി.
യൂറോപ്പിൽ നിന്നും ഒരു പാഴ്‌സൽ ഈ വർഷം ഏപ്രിലിൽ യു എ ഇയിൽ എത്തിയിരുന്നു. സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർ ഈ പെട്ടി തുറന്നു പരിശോധിച്ചു. മയക്കുമരുന്ന് കലർന്ന പേപ്പറുകളാണ് പെട്ടിയിൽ ഉണ്ടായിരുന്നത്. ഇതോടെ പ്രതിയെ കണ്ടെത്താൻ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. പാഴ്‌സൽ വാങ്ങാൻ പ്രതിയായ യുവതി ഓഫീസിൽ എത്തുകയും സുഹൃത്തിന്റെ പാസ്പോർട്ട് കോപ്പി തിരിച്ചറിയൽ രേഖയായി നൽകുകയും ചെയ്തു. ഉടൻ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തു.
പാസ്പോർട്ട് കോപ്പി നൽകിയ സുഹൃത്തിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. യു.എ.ഇയിൽ റീ എൻട്രി ചെയ്യുന്നതിനു വേണ്ടിയാണു പാസ്‌പോർട്ടിന്റെ കോപ്പി യുവതി വാങ്ങിയതെന്നും വളരെക്കുറച്ചു കാലത്തെ പരിചയമേ ഇവരുമായി തനിക്കുള്ളൂ എന്നും ഇയാൾ മൊഴി നൽകി. കോപ്പി സൂക്ഷിച്ച വെച്ച് പ്രതി മയക്കുമരുന്ന് വാങ്ങുന്നതിനായി ഇത് ഉപയോഗിക്കുകയായിരുന്നു എന്നും അധികൃതർ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തിനെ കോടതി വെറുതെ വിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates