കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ പദ്ധതിയുമായി കുവൈത്ത്. ഇലക്ട്രോണിക് സംവിധാനത്തിലൂടെ തൊഴിൽ ഇടങ്ങളിലെ സ്ഥിതിഗതികൾ മനസിലാക്കാനും ജോലി സമയം അടക്കമുള്ള കാര്യങ്ങളിൽ കമ്പനികൾ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും വേണ്ടിയാണ് പുതിയ സംവിധാനം കൊണ്ട് വരുന്നത്.
ഇതിലൂടെ രാജ്യത്തെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) വ്യക്തമാക്കി.
തൊഴിലിടങ്ങളിലെ സുതാര്യത വർധിപ്പിക്കാൻ 2025 ലെ 15-ാം നമ്പർ പ്രമേയത്തിൽ നിർദേശങ്ങൾ സർക്കാർ മുന്നോട്ട് വെച്ചിരുന്നു.
ഇത് പ്രകാരം തൊഴിലുടമകൾ അവരുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദൈനംദിന ജോലി സമയം, വിശ്രമ കാലയളവുകൾ, ആഴ്ചതോറുമുള്ള വിശ്രമ ദിനങ്ങൾ, ഔദ്യോഗിക അവധി ദിനങ്ങൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അതോറിറ്റി അംഗീകരിച്ച ഇലക്ട്രോണിക് സിസ്റ്റത്തിൽ ചേർക്കണം.
ഇതിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതിനും തൊഴിലുടമകൾക്ക് അവസരമുണ്ട്.
ഈ വിവരങ്ങൾ പ്രിന്റ് ചെയ്ത് ജീവനക്കാർക്കും ഇൻസ്പെക്ടർമാർക്കും പരിശോധിക്കാൻ കഴിയുന്ന തരത്തിൽ പ്രദർശിപ്പിക്കണം. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ തൊഴിലാളികൾക്ക് അവരുടെ ജോലി സമയം,അവധി അടക്കമുള്ള വിവരങ്ങൾ മനസിലാക്കാൻ സാധിക്കും.
ഇലക്ട്രോണിക് സിസ്റ്റത്തിൽ വിവരങ്ങൾ അനുസരിച്ചാകും ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് പരിശോധന നടത്തുക. നൽകിയിരിക്കുന്ന വിവരങ്ങൾക്ക് വിരുദ്ധമായി ആണ് കമ്പനിയുടെ പ്രവർത്തനമെങ്കിൽ കർശന നടപടി സ്വീകരിക്കും. പുതിയ സംവിധാനം നടപ്പിലാക്കാൻ വിവരങ്ങൾ അതിവേഗം ഇലക്ട്രോണിക് സിസ്റ്റത്തിൽ രക്ഷപ്പെടുത്തണമെന്ന് അധികൃതർ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates