കുവൈത്ത് സിറ്റി: കുവൈത്തിൽ മിർസാം സീസൺ ആരംഭിച്ചതായി അധികൃതർ. ചൊവ്വാഴ്ച മുതൽ 13 ദിവസം നീണ്ടു നിൽക്കുന്ന മിർസാം സീസണിൽ ഉയർന്ന താപനിലയാകും രാജ്യത്തുടനീളം അനുഭവപ്പെടുക. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
അറബ് വേനൽക്കാല കലണ്ടറിൽ വളരെയധികം പ്രാധാന്യമുള്ള ഒരു കാലമാണ് മിർസാം സീസൺ. വേനൽ കാലം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുന്നതിന്റെ സൂചന കൂടിയാണിത്. ഈ സീസണിൽ പകലിന്റെയും രാത്രിയുടെയും ദൈർഘ്യത്തിൽ വലിയ വ്യത്യാസമാണ് ഉണ്ടാകുക. പകലിൻ്റെ ദൈർഘ്യം 13 മണിക്കൂറും 30 മിനിറ്റും വരെ നീളുമെന്നും രാത്രി 11 മണിക്കൂറും 30 മിനിറ്റും വരെ ചുരുങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ശരാശരി 50 ഗിഡ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത് വർധിക്കും.
ഈന്തപ്പഴങ്ങൾ വിളവെടുക്കാനുള്ള സമയം കൂടിയാണിത്. വിളവെടുപ്പിനുള്ള സമയം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ഈന്തപ്പഴങ്ങൾ വിളവെടുക്കാനുള്ള ഒരുക്കങ്ങൾ കർഷകർ ആരംഭിച്ചിട്ടുണ്ട്. മിർസാം സീസൺ അവസാനിക്കുന്നതോടെ ക്രമേണ രാജ്യത്ത് ചൂട് കുറഞ്ഞ് വരുമെന്നാണ് റിപ്പോർട്ടുകൾ. അതെ സമയം ചൂട് വർധിക്കുന്ന സാഹചര്യത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കൊണ്ട് ജനങ്ങൾ മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates