

ദുബൈ: സ്വകാര്യ ആരോഗ്യ സംരക്ഷണ മേഖലയില്‍ സ്വദേശിവത്കരണ നടപടികള്‍ കടുപ്പിച്ച് യുഎഇ. സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും വാര്‍ഷിക സ്വദേശിവല്‍ക്കരണ ക്വോട്ടയുടെ പകുതി ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, തെറാപ്പിസ്റ്റുകൾ തുടങ്ങി സ്‌പെഷ്യലൈസ്ഡ് ഹെല്‍ത്ത് കെയര്‍ തൊഴിലുകളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിര്‍ദേശം.
നിലവില്‍ 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ 2 ശതമാനം സ്വദേശിവല്‍ക്കരണം നടത്തണമെന്നാണു നിയമം. ഇതിന്റെ പകുതി (1 ശതമാനം) സ്‌പെഷ്യലൈസ്ഡ് ഹെല്‍ത്ത് കെയര്‍ ജോലികള്‍ക്കായി മാറ്റിവയ്ക്കണമെന്നാണു പുതിയ നിബന്ധന. ബാക്കി 1 ശതമാനം മറ്റു നൈപുണ്യ ജോലികള്‍ക്കായി ഉപയോഗിക്കാം. 2027 മുതല്‍ നിയമം കര്‍ശനമാക്കും.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശി ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, തെറാപ്പിസ്റ്റുകള്‍, മറ്റ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ എന്നിവരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2027 മുതല്‍ പുതിയ ആവശ്യകത പാലിക്കുന്നത് വിലയിരുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
സ്‌പെഷ്യലൈസ്ഡ് തസ്തികകളില്‍ സ്വദേശികള്‍ക്കു മുന്‍ഗണന ലഭിക്കുമ്പോള്‍ ഭാവിയില്‍ പുതിയ റിക്രൂട്ട്‌മെന്റുകളില്‍ വിദേശികള്‍ക്കു കടുത്ത മത്സരം നേരിടേണ്ടി വരും. സ്വകാര്യ ആരോഗ്യമേഖലയില്‍ 8,800ഓളം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും സ്‌പെഷ്യലൈസ്ഡ് രംഗത്തേക്കു കൂടി അവരെ കൊണ്ടുവരുന്നത് പ്രവാസി ഉദ്യോഗാര്‍ഥികള്‍ക്കും നിര്‍ണായകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates