

ദുബൈ: യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. 29,000 കമ്പനികളിലാണ് ഇവർ ജോലി ചെയ്യുന്നത്. സ്വദേശിവത്കരണം നടപ്പാക്കാൻ കമ്പനികൾക്ക് ജൂൺ 30 വരെ അവസരം നൽകിയിരുന്നു. ഈ സമയ പരിധി അവസാനിച്ചതോടെയാണ് അധികൃതർ കണക്കുകൾ പുറത്ത് വിട്ടത്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഒരു ലക്ഷം സ്വദേശികളായിരുന്നു വിവിധ കമ്പനികളിൽ ജോലി ചെയ്തു വന്നിരുന്നത്. സർക്കാർ സ്വദേശി വത്കരണം കർശനമാക്കിയതോടെ കമ്പനികൾ അതിവേഗം നിയമനം നടത്തി.ഇതാണ് സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ് സംഭവിക്കാൻ കാരണം.
കഴിഞ്ഞ വർഷം മുതൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിർബന്ധമായും നിയമിച്ചിരിക്കണം എന്ന് സർക്കാർ കമ്പനികളെ അറിയിച്ചിരുന്നു. ഇതിൽ വീഴ്ച വരുത്തിയാൽ വൻ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വരും വർഷങ്ങളിൽ കമ്പനികൾ കൂടുതൽ സ്വദേശികൾക്ക് നിയമനം നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നതിൽ കമ്പനികൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം അധികൃതർ പരിശോധിച്ച് വരികയാണ്. നിയമം നടപ്പിലാക്കിയ സ്ഥാപനങ്ങൾ ജീവനക്കാരെ സാമൂഹിക സുരക്ഷാ ഫണ്ടിൽ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും പരിശോധന നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates