മസ്കത്ത്: ഒമാനിൽ ലബുബു എന്ന പാവ നിരോധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. അതേസമയം കുറോമി എന്ന പേരിലുള്ള പാവയെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ അവയുടെ വിൽപ്പന അധികൃതർ തടഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒമാനിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി മസ്കത്തിൽ നടത്തിയ പരിശോധനയിലാണ് 347 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. തലയോട്ടിയുടെ ചിത്രങ്ങൾ ഈ വസ്തുക്കളിൽ ഉണ്ടായിരുന്നത് കൊണ്ടാണ് ഇവ പിടിച്ചെടുത്തത്. കുട്ടികളുടെ പാവകൾ,സ്കൂൾ ബാഗുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടും. കുറോമി എന്ന് പേരിലുള്ള പാവകൾ തലയോട്ടി ഡിസൈനിലാണ് നിർമ്മിച്ചിട്ടുള്ളത് എന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയുടെ വിൽപ്പന അധികൃതർ തടഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് കടയുടമകൾക്കെതിരെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമങ്ങൾ ലംഘിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. മതപരമായും,പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായതുമായി ഇത്തരം വസ്തുക്കളോ,മുദ്രാവാക്യങ്ങളോ വിൽപ്പന നടത്താനോ പ്രദർശിപ്പിക്കാനോ പാടില്ലെന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates