റിയാദ്: ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാംഘട്ടം നടപ്പിലാക്കാൻ ഒരുങ്ങി സൗദി അറേബ്യ. മാനവ വിഭവശേഷി മന്ത്രാലയവും ആരോഗ്യമന്ത്രാലയവും സഹകരിച്ചാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. പ്രധാനമായും ആരോഗ്യ മേഖലയിലെ നാല് തസ്തികകളിൽ സ്വദേശികളുടെ നിയമനം ഉയർത്താനാണ് സർക്കാർ തീരുമാനം.
സ്വകാര്യ ആശുപത്രിയിലെ ന്യൂട്രീഷൻ തെറാപ്പി ഫിസിയോതെറാപ്പി ജോലികളിൽ 80 ശതമാനം സ്വദേശികളെ നിയമിക്കും. മെഡിക്കൽ ലബോറട്ടറികളിൽ 70 ശതമാനവും റേഡിയോളജിയിൽ വിഭാഗത്തിൽ 65 ശതമാനവും സ്വദേശികളെ നിയമിക്കാനുമാണ് സർക്കാർ തീരുമാനം. സ്പെഷ്യലിസ്റ്റ് ജീവനക്കാർക്ക് 7000 റിയാലും ടെക്നീഷ്യന്മാർക്ക് 5000 റിയാലുമാണ് ശമ്പളമായി നൽകേണ്ടത്.
പുതിയ തീരുമാനം രാജ്യത്തുടനീളം ഉള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. ഇതോടെ ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്ന പ്രവാസികൾക്ക് ജോലി നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ.
പുതിയ തീരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് അനുസരിച്ചുള്ള നടപടിക്രമങ്ങൾ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സ്വീകരിക്കണം.
നിയമം ലംഘിച്ച് വിദേശികളെ ജോലിക്ക് നിയമിച്ചാൽ പിഴ അടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ പൗരന്മാർക്ക് തൊഴിലുറപ്പാക്കാനുള്ള കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates