റിയാദ്: ഭീകരവാദ സംഘടനയിൽ പ്രവർത്തിക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്ത മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും മറ്റൊരു വിദേശ പൗരനെയുമാണ് ഇവർ കൊലപ്പെടുത്തിയത്. മുസാഅദ് ബിൻ മുഹമ്മദ് ബിൻ അലി അൽ റുബാഇ, അബ്ദുല്ല ബിൻ ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽ മുഹൈമീദ്, റയാൻ ബിൻ അബ്ദുൽസലാം ബിൻ അലി അൽ റുബാഇ എന്നീ പ്രതികളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. വ്യാഴാഴ്ച അൽ ഖസീം പ്രവിശ്യയിൽ ഇവരുടെ വധശിക്ഷ നടപ്പാക്കിയതായി അധികൃതർ അറിയിച്ചു.
സൗദി പൗരന്മാരായ ഇവർ മൂന്ന് പേരും ഒരു നിരോധിത ഭീകരവാദ സംഘടനയിൽ ചേർന്നിരുന്നു. തുടർന്ന് സ്ഫോടകവസ്തുക്കൾ നിർമ്മിക്കുകയും ബെൽറ്റ് ബോംബുകളുമായി ചാവേറാക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്തു. അതിനിടയിലാണ് ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും വിദേശിയെയും സംഘം കൊലപ്പെടുത്തിയത്.
പ്രതികൾക്കെതിരെ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി വകുപ്പുകൾ ചുമത്തി ആണ് വിചാരണ നടപടികൾ ആരംഭിച്ചത്. കീഴ്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്ന് വിധി നടപ്പാക്കാൻ രാജാവ് ഉത്തരവിറക്കിയിരിക്കുന്നു. നിരപരാധികളായ ആളുകളെ ആക്രമിക്കുകയോ രക്തം ചിന്തുകയോ ചെയ്യുന്നവർക്കെതിരെ കർശന ശിക്ഷ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates