

അബുദാബി: പ്രമുഖ റസ്റ്റോറന്റിനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തിപെടുത്തുന്ന തരത്തിൽ വിഡിയോ പങ്കുവെച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന് വൻ തുക പിഴ ചുമത്തി യുഎഇ കോടതി. 81,000 ദിർഹം (21 ലക്ഷം രൂപ)യാണ് കോടതി പിഴ ചുമത്തിയത്. വിഡിയോയിലൂടെ റസ്റ്റോറന്റിനെയും ഉടമയുടെയും വ്യക്തിപരമായ അന്തസിനെയും അപകീർത്തിപ്പെടുത്തലാണെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വൻ തുക പിഴ ചുമത്തിയത്.
മുൻപ് ഈ റസ്റ്റോറന്റിൽ എത്തിയ യുവതി മൊബൈൽ ഫോൺ ഉപയോഗിച്ച് അവിടെ നിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിഡിയോ പങ്കുവെക്കുകയും ആയിരുന്നു. വിഡിയോയിൽ റസ്റ്റോറന്റിന്റെ ഭക്ഷണത്തിന്റെയോ സേവനത്തിന്റെയോ ഗുണനിലവാരം വിലയിരുത്തുന്നതിന് പകരം, ഉടമയുടെ സത്യസന്ധത, വിശ്വാസ്യത, ബിസിനസ് നടത്തിപ്പിലെ രീതികൾ എന്നിവയെ ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് നടത്തിയത്.
ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ തന്റെ വ്യക്തിപരമായ പ്രശസ്തിക്കും സ്ഥാപനത്തിന്റെ പ്രതിച്ഛായക്കും ഗുരുതരമായ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് റസ്റ്റോറന്റ് ഉടമ കോടതിയെ സമീപിച്ചത്. എന്നാൽ, ഉപഭോക്താവെന്ന നിലയിൽ വിമർശനം ഉന്നയിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു ഇൻഫ്ലുവൻസറായ യുവതിയുടെ വിശദീകരണം.
എന്നാൽ വിഡിയോ പരിശോധിച്ച കോടതി, റസ്റ്റോറന്റിന്റെ സേവനങ്ങളെ വിലയിരുത്തുന്നതല്ലെന്നും വ്യക്തികളെ നേരിട്ട് അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഉൾക്കൊള്ളുന്നതെന്നും കണ്ടെത്തി. ഇതിനെ തുടർന്നാണ് യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ 30,000 ദിർഹം പിഴ ചുമത്തിയതിനു പുറമേ, റസ്റ്റോറന്റ് ഉടമയ്ക്ക് 51,000 ദിർഹം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഇതോടെ യുവതി അടയ്‌ക്കേണ്ട ആകെ തുക 81,000 ദിർഹമായി. ഇതിന് പുറമെ വിഡിയോ നീക്കം ചെയ്യണമെന്നും മൊബൈൽ ഫോൺ കണ്ടുകെട്ടണം എന്നും കോടതി നിർദേശം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates