

സർക്കാർ മേഖലയിൽ ശമ്പളത്തോടെയുള്ള പ്രസവാവധി കുറഞ്ഞത് 98 ദിവസമായി വർദ്ധിപ്പിക്കണമെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്‌എൻസി) അംഗങ്ങൾ ആവശ്യപ്പെട്ടു.
ഈ തീരുമാനം യുഎഇയെ അന്താരാഷ്ട്ര നിലവാരത്തോട് ഒത്തുപോകുന്നതാക്കുമെന്നും ജോലി ചെയ്യുന്ന അമ്മമാർക്ക് മികച്ച പിന്തുണ നൽകുന്നതാകുമെന്നും എഫ് എൻ സി അഭിപ്രായപ്പെട്ടു
ജോലിക്കാരായ അമ്മമാരെ പിന്തുണയ്ക്കുക എന്ന വിഷയത്തിലാണ് കൂടുതൽ ഊന്നൽ നൽകിയത്. സമയക്രമത്തിൽ ചെയ്യാവുന്ന ജോലിയാണോ അതോ വീടുകളിൽ ഇരുന്ന ചെയ്യാവുന്ന ജോലിയാണോ എന്നതിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി തരംതിരിക്കണമെന്നും അത്തരം അഭ്യർത്ഥനകൾ അംഗീകരിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കണമെന്നും ഉള്ളനിർദ്ദേശവും എഫ് എൻ സി മുന്നോട്ടു വച്ചു.
12 വയസ്സിന് താഴെയുള്ള കുട്ടികളുടെ അമ്മമാർ, പ്രായമായ ബന്ധുക്കളെ പരിചരിക്കുന്നവർ, എന്നിവരുൾപ്പെടെ മുൻഗണനാ വിഭാഗങ്ങൾക്ക് പൊതു, സ്വകാര്യ മേഖലകളിൽ ഫ്ലെക്സിബിളും റിമോട്ടുമായ ജോലി ക്രമീരണങ്ങൾ നിർബന്ധമാക്കണെന്ന് എഫ് എൻ സി അഭിപ്രായപ്പെട്ടു.
പ്രസവാവധി നീട്ടുന്നതിനപ്പുറം, പ്രസവശേഷം സ്ത്രീകൾക്ക് പ്രസവാവധി വിഭജിക്കാൻ അനുവദിക്കണമെന്ന് എഫ്എൻസി ശുപാർശ ചെയ്തു,
വർക്ക്‌പ്ലേസ് നഴ്‌സറികൾ സ്ഥാപിക്കണമെന്ന മന്ത്രിതല തീരുമാനം നടപ്പിലാക്കണമെന്നും ഇതുവരെ അത് പാലിക്കാത്ത സ്ഥാപനങ്ങൾ അത് ചെയ്യണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഇടയിലുള്ള ആനുകൂല്യങ്ങൾ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനായി, കുടുംബ സൗഹൃദ നയങ്ങൾ സ്വീകരിക്കാൻ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഇളവുകൾ, കുറഞ്ഞ ഫീസ്, ഔദ്യോഗിക അംഗീകാരം എന്നിങ്ങനെയുള്ള ദേശീയ പ്രോത്സാഹന പരിപാടികൾ നടപ്പാക്കണമെന്നും എഫ് എൻ സി നിർദ്ദേശിച്ചു.
കുടുംബ സംരക്ഷണത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന യുഎഇ കുടുംബ മന്ത്രി സന ബിൻത് മുഹമ്മദ് സുഹൈൽ പങ്കെടുത്ത എഫ്എൻസി സെഷനിലാണ് ഈ നിലപാട് സ്വീകരിച്ചത്. കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിനും അമ്മമാരെ പിന്തുണയ്ക്കുന്നതിനും ഗാർഹിക പീഡനം പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി ശുപാർശകൾ കൗൺസിലിൽ ഉയർന്നുവന്നു.
രാജ്യത്തെ ഗാർഹിക പീഡന നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്നും, ഏതെങ്കിലും അനുരഞ്ജന നടപടികൾ പരിഗണിക്കുന്നതിന് മുമ്പ് മാനസികവും പെരുമാറ്റപരവുമായ വിലയിരുത്തലുകൾ നടത്തണം.
ആവർത്തിച്ചുള്ള പീഡന കേസുകളിലോ, ഇര ഒരു കുട്ടിയോ, ഗർഭിണിയായ സ്ത്രീയോ, പ്രായമായ വ്യക്തിയോ ആണെങ്കിൽ ഒത്തുതീർപ്പ് നടപടികൾ നിരോധിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ഇതിനുപുറമെ, ഗാർഹിക പീഡനത്തെയും പ്രതിരോധത്തെയും കുറിച്ചുള്ള ശക്തമായ കുടുംബ അവബോധ പരിപാടികൾ നടത്തണം. സംഭവങ്ങളിൽ ഉടനടി നടത്തുന്ന ഇടപെടലുകൾ മാത്രം പോരെന്നും ഇരകൾക്ക് പോസ്റ്റ്-കെയർ പിന്തുണയും പുനരധിവാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates