ദുബൈ: ഓൺലൈൻ സാമ്പത്തിക ഇടപാടുകളിലെ സമയം നഷ്ടമാകുന്നതും പലപ്പോഴും സാമ്പത്തിക നഷ്ടത്തിന് വഴിയൊരുക്കുന്നതുമായ ഒന്നാണ് വൺടൈം പാസ് വേഡ് അഥവാ ഒടിപി.
പലപ്പോഴും നെറ്റ് വർക്ക് തകരാറുകൾ കാരണമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ നിശ്ചിത സമയത്തിനുള്ളിൽ ഒ ടി പി കിട്ടാതെ വരിക, ഒടിപി സ്വകാര്യമായി സൂക്ഷിക്കുക, ഒടിപി ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുക തുടങ്ങിയ പല സമയ, സുരക്ഷാ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് ഇപ്പോൾ.
യു എ ഇയിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ എമിറേറ്റ്സ് എൻഡിബിയാണ് പകരം സംവിധാനവുമായി രംഗത്തു വരുന്നത്.
എസ്എംഎസ് വഴിയുള്ള ഒടിപി സംവിധാനത്തിന് പകരമായി, കൂടുതൽ സുരക്ഷിതവും മികച്ചതും വേഗതയേറിയതും ഓൺലൈൻ ഇടപാടുകൾ ആധികാരികമാക്കുന്നതിനുമുള്ള ഒരു മാർഗം ഉടൻ അവതരിപ്പിക്കുമെന്ന് എമിറേറ്റ്സ് എൻബിഡി ബാങ്ക് അറിയിച്ചു.
യുഎഇ ബാങ്കുകൾ ഡിജിറ്റൽ ഇടപാടുകൾക്കായി എസ്എംഎസ്, ഇമെയിൽ വഴി ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപി) അയയ്ക്കുന്നത് ക്രമേണ നിർത്തുന്നതിന് ആലോചിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഒടിപിക്ക് പകരം ആപ്പ് സംവിധാനം ഉപയോഗിക്കാനാണ് എൻഡിബി ഒരുങ്ങുന്നത്. ഒടിപികൾക്ക് പകരം, ഇൻ-ആപ്പ് കൺഫർമേഷൻ സവിശേഷതകൾ ഉപയോഗിച്ച് മൊബൈൽ ബാങ്കിങ് ആപ്പുകൾ വഴിയുള്ള ഓഥന്റിക്കേഷൻ നടത്തുക എന്ന സംവിധാനത്തിലേക്ക് മാറുകയാണ്.
"ENBD X ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിന് മികച്ചതും വേഗതയേറിയതും കൂടുതൽ സുരക്ഷിതവുമായ മാർഗമാണ് അവതരിപ്പിക്കുന്നത് എന്ന് ബാങ്ക് അറിയിച്ചു.
എസ് എം എസ് വഴിയുള്ള ഒടിപിക്ക് ( SMS OTP) പകരമായി ഈ പ്രവർത്തനം ഉടൻ നടപ്പിലാക്കും. നിങ്ങളുടെ എമിറേറ്റ്സ് ആപ്പ് വഴിയുള്ള പ്രവർത്തനം ആരംഭിക്കും. എൻബിഡി (NBD) ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ഓൺലൈൻ പേയ്‌മെന്റ് ആരംഭിച്ചുകഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് ENBD X ആപ്പിൽ ഒരു പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും അതിനെ അടിസ്ഥാനമാക്കി അവർക്ക് ഓൺലൈൻ ഇടപാടുകൾക്ക് അനുമതി നൽകുന്നതിൽ തീരുമാനമെടുക്കാൻ കഴിയുമെന്ന് ദുബായ് ആസ്ഥാനമായുള്ള ബാങ്ക് അറിയിച്ചു,
എല്ലാത്തരം പ്രാദേശിക, രാജ്യാന്തര സാമ്പത്തിക കൈമാറ്റങ്ങൾക്കും ഓൺലൈൻ ഇടപാടുകൾക്കും ഈ മാറ്റം ബാധകമാകും.
സ്മാർട്ട് പാസും ബയോമെട്രിക് ഓഥന്റിക്കേഷനും ഉപയോഗിച്ച് സുരക്ഷ വർദ്ധിപ്പിക്കാനും ആപ്പിൽ ഇടപാടുകൾക്ക് വേഗത്തിലുള്ള അംഗീകാരം നൽകാനും പുതിയ സേവനം സഹായിക്കുമെന്ന് ദുബൈലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്സ് എൻബിഡി പറഞ്ഞു. ഉപഭോക്താക്കൾക്ക് മൊബൈൽ കാരിയർ സിഗ്നൽ ആവശ്യമില്ല, മറിച്ച് ഇന്റർനെറ്റ് കണക്ഷൻ മാത്രമേ ആവശ്യമുള്ളൂ.
ലെക്സിസ്നെക്സിസ് റിസ്ക് സൊല്യൂഷൻസ് പ്രസിദ്ധീകരിച്ച സർവേ പ്രകാരം, തട്ടിപ്പ് മൂലം നഷ്ടപ്പെടുന്ന ഓരോ ദിർഹത്തിനും യുഎഇ സ്ഥാപനങ്ങൾക്ക് ശരാശരി 4.19 ദിർഹം ചെലവ് വരും. ഇത് തട്ടിപ്പിന്റെ നാലിരട്ടി മൂല്യമാണ്.
തട്ടിപ്പ് മൂലമുള്ള സാമ്പത്തിക നഷ്ടങ്ങൾ, തൊഴിൽ ചെലവുകൾ, മറ്റ് ചെലവുകൾ, പലിശ, ഫീസ് എന്നിവയ്‌ക്കൊപ്പം നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ സാധനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനോ പുനർവിതരണം ചെയ്യുന്നതിനോ ഉള്ള ചെലവുകളും ഇതിൽ ഉൾപ്പെടുന്നു.
ഇത്തരം സാമ്പത്തിക തട്ടിപ്പുകൾ ഉപഭോക്തൃ സംതൃപ്തിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ വർഷത്തെ സർവേയിൽ യുഎഇയിലെ 92 ശതമാനം സ്ഥാപനങ്ങളും അഭിപ്രായപ്പെട്ടിരുന്നു.
ഈ പുതിയ ഓൺലൈൻ ഓഥന്റിക്കേഷൻ രീതി ഉപഭോക്തൃ ഐഡന്റിറ്റികൾ സംരക്ഷിക്കുകയും മികച്ച സേവനം നൽകുകയും ചെയ്യുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഒടിപികൾക്ക് പകരം, ഇൻ-ആപ്പ് സ്ഥിരീകരണ സവിശേഷതകൾ ഉപയോഗിച്ച് മൊബൈൽ ബാങ്കിങ് ആപ്പുകൾ വഴിയുള്ള ഓഥന്റിക്കേഷനിലേക്ക് ബാങ്കുകൾ മാറും. “ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനും ഉപഭോക്തൃ ഐഡന്റിറ്റികൾ സംരക്ഷിക്കുന്നതിനും മികച്ച സാമ്പത്തിക ഇടപാടുകൾ നൽകുന്നതിനും ഈ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് സഹായിക്കുന്നു,” സൈബർ സുരക്ഷാ വിദഗ്ധൻ റയാദ് കമാൽ അയൂബ് ഖലീജ് ടൈംസിനോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates