ദുബൈ: വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി യു എ ഇ. സന്ദർശക വിസ അനുവദിക്കുന്നതിൽ നാല് വിഭാഗത്തിൽ ഉള്ളവരെ കൂടി ഉൾപ്പെടുത്തി. വിസ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു കൊണ്ട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഉത്തരവിറക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, വിനോദ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ സന്ദർശക വിസ അനുവദിക്കാൻ കഴിയുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. ഒരു വർഷം അയിരിക്കും ഈ പെർമിറ്റിന്റെ കാലാവധി. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും കഴിയും.
വിദേശ പൗരന്റെ വിധവയ്ക്കോ വിവാഹമോചിതയ്ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം. വിദേശിയായ വിധവയ്‌ക്കോ വിവാഹമോചിതയ്ക്കോ ഒരു വർഷത്തേക്ക് റെസിഡൻസി പെർമിറ്റ് നൽകും. ഇതിന് പ്രേത്യക നിബന്ധനകളുണ്ട്. അവയ്ക്ക് അനുസൃതമായി കാലാവധി നീട്ടി നൽകാനും സാധിക്കും.
സ്പോൺസറുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ രാജ്യത്തേക്ക് സന്ദർശക വിസയിൽ കൊണ്ട് വരാൻ ഒരു സ്പോൺസർക്ക് കഴിയും. സ്പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
യു എ ഇയിൽ ബിസിനസ് ആവശ്യത്തിനായി സന്ദർശിക്കാൻ വിസ അനുവദിക്കും. അതിനായി അപേക്ഷകൻ സാമ്പത്തിക സ്ഥിരത തെളിയിക്കണം. രാജ്യത്തിന് പുറത്തുള്ള കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ ബിസിനസ് മേഖലയിൽ പ്രഫഷനൽ വൈദഗ്ധ്യമുള്ളവർക്കും ഈ വിസ ലഭിക്കും.
ട്രക്ക് ഡ്രൈവർമാർക്കും ഇനി മുതൽ വിസ ലഭിക്കും. അതിനായി ഒരു സ്പോൺസർ,മികച്ച ആരോഗ്യം,സാമ്പത്തിക ഗ്യാരണ്ടി എന്നിവ ആവശ്യമാണ്. വിസ അനുവദിക്കാൻ കഴിയുന്ന ഓരോ വിഭാഗത്തിന്റെയും താമസ കാലാവധിയും അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഐ സി പി പുറത്തിറക്കിയിട്ടുണ്ട്. ഈ നടപടികൾ യു എ ഇയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകും എന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates