

ദുബൈ: യു എ ഇയിലെ സ്കൂളുകൾ തുറക്കാനിരിക്കെ മാർഗനിർദേശങ്ങളുമായി പൊലീസ് രംഗത്ത് എത്തി. സ്കൂളുകൾ തുറക്കുന്ന സമയത് റോഡിൽ വാഹനങ്ങളുടെ എണ്ണം വർധിക്കും. അപകടങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനായി ജനങ്ങൾ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
സ്കൂൾ പരിസരങ്ങളിലൂടെ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണം. സീബ്രാ ക്രോസിൽ കാൽ നട യാത്രക്കാർക്ക് മുൻഗണന നൽകണം. സ്കൂൾ ബസിന് അനുവദിച്ച സ്ഥലങ്ങളിൽ നിർത്തിയ ശേഷമേ വിദ്യാർഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ എന്നും നിർദേശത്തിൽ പറയുന്നു.
സ്കൂൾ ബസ് കുട്ടികളെ കയറ്റാനും ഇറക്കാനുമായി നിർത്തിയിടുമ്പോൾ ഡ്രൈവർ സ്റ്റോപ്പ് അടയാളം പ്രദർശിപ്പിക്കണം. ഈ സമയത്ത് മറ്റു വാഹനങ്ങൾ 5 മീറ്റർ അകലത്തിൽ നിർത്തിയിടണം. ഈ നിയമം പാലിക്കാതെ ബസിനെ മറികടക്കുന്ന വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികളെ നിശ്ചിത ബസ് സ്റ്റോപ്പിൽ സമയത്തിനുള്ളിൽ എത്തിക്കണം. അവരെ സ്കൂളിലേക്ക് അയക്കാത്ത ദിവസം ആ വിവരം മുൻ കൂട്ടി ബസ് ഡ്രൈവറെയും അറ്റൻഡറെയും അറിയിക്കണം.
സ്കൂളുകൾ നിശ്ചയിച്ച ബസുകളിൽ മാത്രമേ കുട്ടികളെ കയറ്റാൻ പാടുള്ളൂ. വരിയായി നിന്ന് വേണം ബസിലേക്ക് കയറാൻ. ബസ് ഡ്രൈവറുടെയോ അറ്റൻഡറുടെയോ അനുമതിയില്ലാതെ വാഹനത്തിൽ നിന്ന് ഇറങ്ങരുത് എന്നും അവർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
ഡ്രൈവർമാർ ഡ്യൂട്ടി സമയത്ത് നിർബന്ധമായും യൂണിഫോം ധരിക്കണം. ഇംഗ്ലിഷ്, അറബിക് ഭാഷയിലാകണം ആശയവിനിമയം നടത്തേണ്ടത്. വാഹനത്തിന്റെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കവിയരുത്.
ശീതികരിച്ചതും ജി പി എസ് സംവിധാനവും സിസിടിവി ക്യാമറയും ഉള്ള ബസ് ആയിരിക്കണം കുട്ടികളുടെ യാത്രക്കായി സ്കൂൾ അധികൃതർ ഒരുക്കേണ്ടത്.
ബസിനകത്ത് എമർജൻസി എക്സിറ്റ്, 10 മീറ്റർ ഇടവിട്ട് അഗ്നിശമന സംവിധാനം, ഫസ്റ്റ് എയ്ഡ് ബോക്സ് തുടങ്ങിയവ ഉണ്ടായിരിക്കണം. സ്കൂൾ ബസ് എന്ന് ഇംഗ്ലിഷ്, അറബിക് ഭാഷയിൽ എഴുതിയിരിക്കണമെന്നും ബസിൽ കുട്ടികളെ നിരീക്ഷിക്കുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തണമെന്നും പൊലീസ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
