

മുംബൈ: സിനിമ ഒഡീഷന് എത്തിയ കുട്ടികളെ ബന്ദികളാക്കിയ ആളെ മുംബൈ പൊലീസ് വെടിവെച്ചുകൊന്നു. ഇയാൾ ബന്ദികളാക്കിയ 20 കുട്ടികളെ മോചിപ്പിച്ചു. മുംബൈയിലെ ആർഎ സ്റ്റുഡിയോയിൽ സിനിമാ ഒഡീഷനെത്തിയ കുട്ടികളെയാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് ആര്യ എന്നയാൾ തടവിലാക്കിയത്. കമാൻഡോ ഓപ്പറേഷനിലൂടെയാണ് ഇയാളെ പൊലീസ് കീഴ്പ്പെടുത്തിയത്.
ഇന്ന് ഉച്ചയോടെയാണ് രോഹിത് ആര്യ കുട്ടികളെ തടവിലാക്കിയത്. മുംബൈയിലെ പാവായിയിലുള്ള ആർ.എ. സ്റ്റുഡിയോയിൽ ഒഡീഷന് എത്തിയതായിരുന്നു കുട്ടികൾ. 20 കുട്ടികളേയാണ് തടവിലാക്കിയത്. തുടർന്ന് ഇയാൾ വീഡിയോ സന്ദേശത്തിൽ കുട്ടികളെ ബന്ദികളാക്കിയ കാര്യം അറിയിക്കുകയായിരുന്നു.
അതിനാടകീയ നീക്കത്തിനൊടുവിലാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്. കമാൻഡോകളും ക്വിക് റെസ്പോൺസ് ടീമും വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ചു. കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ച് ഇയാൾ മരിച്ചതായാണ് റിപ്പോർട്ട്.
താൻ ജീവിച്ചിരിക്കുകയാണെങ്കിൽ കുട്ടികളെ താൻതന്നെ മോചിപ്പിക്കുമെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള തെറ്റായ നീക്കം തന്നെ പ്രകോപിതനാക്കുമെന്നും ഇയാൾ വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഞാൻ ആത്മഹത്യ ചെയ്യുന്നില്ല. അതിനുപകരമായാണ് കുട്ടികളെ ബന്ധികളാക്കി വെച്ച് തന്റെ ആവശ്യം മുന്നോട്ട് വെക്കുന്നത്. ചിലരോട് സംസാരിക്കണം. അതിനുശേഷം കുട്ടികളെ വിട്ടയക്കാമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. ഒരു മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
