ന്യൂഡൽഹി: താൻ ആഗ്രഹിക്കുന്ന സ്ഥലത്ത്, ആഗ്രഹിക്കുന്ന ആർക്കൊപ്പവും താമസിക്കാൻ പ്രായപൂർത്തിയായ ഒരു യുവതിക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. 20കാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേ ഡൽഹി ഹൈക്കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്.
താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം താത്പര്യപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും, സ്വന്തം ഇഷ്ടത്തിനാണ് വിവാഹം കഴിച്ചതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് പ്രായപൂർത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത്, ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിന് സ്വാതന്ത്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് വിപിൻ സംഘ്‌വി, രജ്‌നിഷ് ഭട്‌നഗർ എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച വാദം കേട്ടത്.
യുവതിയെ പൊലീസ് സംരക്ഷണയിൽ ഭർത്താവിന്റെ വീട്ടിലെത്തിക്കാനും യുവതിയുടെ വീട്ടുകാരെ നിയമം കൈയിലെടുക്കുന്നതിൽ നിന്ന് വിലക്കാനും ഡൽഹി പൊലീസിന് കോടതി നിർദേശം നൽകി. ദമ്പതികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കാനും രക്ഷിതാക്കളോട് ഉപദേശിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ദമ്പതികൾ താമസിക്കുന്ന സ്ഥലത്തിന്റെ ചുമതലയുളള പൊലീസ് കോൺസ്റ്റബിളിന്റെ ഫോൺ നമ്പർ ദമ്പതികൾക്ക് കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്. ആവശ്യം വരികയാണെങ്കിൽ പൊലീസിനെ ബന്ധപ്പെടുന്നതിന് വേണ്ടിയാണ് ഫോൺ നമ്പർ കൈമാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates