

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തില്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് സ്വതന്ത്രവും നിഷ്പക്ഷവുമായ കമ്മീഷന്‍ വേണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അഭിഭാഷകന്‍ സഞ്ജീവ് മല്‍ഹോത്രയും അഭിഭാഷകന്‍ അഞ്ജലെ പട്ടേലുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തെ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഇതുമായി ബന്ധപ്പെട്ട് വിധി പ്രസ്താവം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടി അംഗമായിരിക്കണമെന്ന് ഈ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും തെരഞ്ഞെടുക്കുന്നതും നിയമിക്കുന്നതുമായി ബന്ധപ്പെട്ട സമിതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്‍. ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്ര മന്ത്രിയാകും സമിതിയിലുണ്ടാകുക. പ്രധാനന്ത്രിക്കും കേന്ദ്രമന്ത്രിക്കുമൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവും സമിതിയിലുണ്ടാകും. 1991ലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമത്തിന് പകരമുള്ളതാണ് പുതിയ ബില്‍. ഈ ബില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും എടുത്തുകളയുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ലോക്ഭയിലെ മൂന്നില്‍ രണ്ട് പ്രതിപക്ഷ അംഗങ്ങളും പുറത്തുനില്‍ക്കവെയാണ് കേന്ദ്രം ബില്‍ പാസാക്കിയെടുത്തത്. മാര്‍ച്ച് രണ്ടിനാണ്, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് നിഷ്പക്ഷ സമിതി രൂപീകരിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. കമ്മീഷനെ സ്വതന്ത്രമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates